കൊടും ശൈത്യത്തിൽ വിറച്ച് അമേരിക്ക, സ്കൂളുകൾ അടച്ചു, 2600 വിമാനങ്ങൾ റദ്ദാക്കി

ആർട്ടിക്കിൽ നിന്നുള്ള ശീതക്കാറ്റിൽ തണുത്തുറഞ്ഞ് അമേരിക്ക. തണുപ്പും മഞ്ഞുവീഴ്ചയും മൂലം പല സ്ഥലങ്ങളിലേയും സാധാരണ ജീവിതം തടസ്സപ്പെട്ടു. കൊടും തണുപ്പിൽ 10 പേർക്ക് ജീവൻ നഷ്ടമായി. യുഎസിൻ്റെ 80 ശതമാനം പ്രദേശങ്ങളും 0 ഡിഗ്രി സെൽഷ്യസിനു താഴേക്ക് എത്തിയതായി എൻബിസി റിപ്പോർട്ട് ചെയ്തു. 90 ദശലക്ഷം ആളുകൾക്ക് ശൈത്യ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. കാലാവസ്ഥ ഏറ്റവും അധികം ബാധിച്ചത് വിമാനയാത്രക്കാരെയാണ് . 2600 വിമാനങ്ങൾ സർവീസ് റദ്ദ് ചെയ്തു. ഡാളസ്, ഹ്യൂസ്റ്റൺ, ഷിക്കാഗോ , ഡെൻവർ എയർപോർട്ടുകൾ മഞ്ഞുമൂടിക്കിടക്കുകയാണ്. നാഷ് വിൽ, ഡെൻവർ, ലിറ്റ്ൽ റോക് എന്നിവിടങ്ങളിൽ ചൊവ്വാഴ്ചവരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

റോഡിലെ മഞ്ഞിൽപെട്ട് നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. മഞ്ഞും വാഹനാപകടങ്ങളും മൂലം പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്. വഴിയോര കച്ചവടങ്ങൾ ഒന്നുമില്ലാത്തതിനാൽ യാത്രക്കാർക്ക് വഴിയിൽ നിന്ന് ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടിയതായി പലരും എക്സിൽ കുറിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചു.

ന്യൂയോർക്കിലെ ബഫല്ലോയിൽ നടത്താൻ തീരുമനിച്ചിരുന്ന നാഷനൽ ഫൂട്ബോൾ ലീഗ് മൽസരം മാറ്റിവച്ചു. മൈതാനം മുഴുവൻ മഞ്ഞ് വീണു മൂടിയിരിക്കുകയാണ്. അമേരിക്കയിൽ സാധാരണ അനുഭവപ്പെടാറുള്ള താപനിലയിൽ നിന്ന് 25 മുതൽ 50 വരെ ഡിഗ്രി താപനില താഴ്ന്നു. റെക്കോർഡ് ശൈത്യമാണ് ഇത്തവണ. അയോവയിലും കടുത്ത മഞ്ഞുവീഴ്ചയാണ്. എന്നാൽ കോക്കസിന് അത് ഒരു തടസ്സമായില്ല.

Schools closed as arctic blast slams US with snow 2,600 flights canceled