എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 71,831 പേര്‍ക്ക് ഫുള്‍ എപ്ലസ്, വിജയശതമാനം 99.69

തിരുവനന്തപുരം: കേരളത്തിലെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 99.69 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെ കുറവാണിത്. ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ 2944 പേര്‍ പരീക്ഷ എഴുതിയതില്‍ 2938 പേര്‍ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരത്താണ്(99.08%).71831 പേര്‍ ഫുള്‍ എപ്ലസ് നേടി. 4934 പേര്‍ മലപ്പുറത്ത് മുഴുവന്‍ എ പ്ലസ് നേടി.വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ്(100%). 892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 ശതമാനം വിജയമുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ വാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാവും. മാര്‍ക്ക് ലിസ്റ്റുകള്‍ മൂന്ന് മാസത്തിനകം ലഭ്യമാക്കും.

പുനര്‍മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷ നാളെ മുതല്‍ ആരംഭിക്കും.മെയ് 28 മുതല്‍ ജൂണ്‍ 6 വരെയാണ് സേ പരീക്ഷ. പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് സേ പരീക്ഷയെഴുതാവുന്നതാണ്. ജൂണ്‍ രണ്ടാം വാരം ഇതിന്റെ ഫലം പ്രസിദ്ധീകരിക്കും.