
വാഷിങ്ടൺ: 2024ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തിൽ മത്സരം ഏറ്റവും നിർണായകമായ അഞ്ചിടങ്ങളിൽ ഡൊണാൾഡ് ജെ. ട്രംപ് നിലവിലെ പ്രസിഡന്റ് ബൈഡനെക്കാൾ മുന്നിൽ ലീഡ് ചെയ്യുന്നു. സമ്പദ്‌വ്യവസ്ഥയുടെ മാറ്റത്തിനും ഗാസയിലെ യുദ്ധ സാഹചര്യത്തിന് പരിഹാരം കാണാനും ബൈഡനാകുന്നില്ലെന്നത് ചൂണ്ടിക്കാട്ടി യുവാക്കൾക്കും ബ്ലാക്ക് അമേരിക്കൻസിനും ലാറ്റിനമേരിക്കൻ വോട്ടർമാർക്കുമിടയിൽ അതൃപ്തി നിലനിൽക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദി ന്യൂയോർക്ക് ടൈംസ്, സിയീന കോളേജ്, ദി ഫിലാഡൽഫിയ ഇൻക്വയറർ എന്നിവയുടെ സർവേകൾ പ്രകാരം, മിഷിഗൺ, അരിസോണ, നെവാഡ, ജോർജിയ, പെൻസിൽവാനിയ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ ബൈഡനെതിരെ നടന്ന നേർക്കുനേർ മത്സരത്തിൽ ട്രംപിനാണ് മുൻതൂക്കം. വിസ്കോൺസിനിൽ മാത്രം ബൈഡനാണ് ലീഡ്. രജിസ്റ്റർ ചെയ്ത വോട്ടർമാർക്കിടയിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.
വോട്ടർമാർക്കിടയിൽ തന്നെ കടുത്ത മത്സരമായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലും ട്രംപിന് മുൻതൂക്കം ലഭിച്ചു. 2020-ൽ ആ ആറ് സംസ്ഥാനങ്ങളിലും ബൈഡൻ വിജയിച്ചിരുന്നു. ജീവിതച്ചെലവ്, കുടിയേറ്റം, ഗാസയിലെ യുദ്ധം, മാറ്റത്തിനുള്ള ആഗ്രഹം എന്നിവയാണ് ഫലങ്ങളെ സ്വാധീനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഈ കണ്ടെത്തലുകൾ രാജ്യത്തിൻ്റെ അവസ്ഥയോടുള്ള വ്യാപകമായ അതൃപ്തിയും അമേരിക്കക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ബൈഡൻ്റെ കഴിവിനെക്കുറിച്ചുള്ള ഗുരുതരമായ സംശയങ്ങളിലേക്കും വിരൽചൂണ്ടുന്നു. കഴിഞ്ഞ കാമ്പെയ്‌നിൽ ബൈഡൻ വാഗ്ദാനം ചെയ്ത സാധാരണ നിലയിലേക്ക് മടങ്ങിവരാൻ ഭൂരിപക്ഷം വോട്ടർമാരും ഇപ്പോഴും ആഗ്രഹിക്കുന്നു. എന്നാൽ തിരഞ്ഞെടുപ്പ് നിർണായകമായി സംസ്ഥാനങ്ങളിലെ വോട്ടർമാക്കിടയിൽ ഉത്കണ്ഠയും അസ്വസ്ഥതയും മാറ്റത്തിനായുള്ള ആഹ്വാനവും തുടരുന്നു. 70 ശതമാനം വോട്ടർമാരും പറയുന്നത് രാജ്യത്തിൻ്റെ രാഷ്ട്രീയ-സാമ്പത്തിക സംവിധാനങ്ങൾക്ക് വലിയ മാറ്റങ്ങൾ ആവശ്യമാണെന്നാണ്.















