വയനാട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശം പരിശോധിക്കും

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ രാവിലെ സന്ദര്‍ശനം നടത്തി കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്.

ദുരന്തഭൂമി സന്ദര്‍ശിച്ച സുരേഷ് ഗോപി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു. സൈന്യം രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രിയോട് വിശദീകരിച്ചു. അതേസമയം, വയനാട്ടിലെത് ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കാന്‍ നടപടിക്രമങ്ങളുണ്ടെന്നും അതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും കരുതലും കരുണയുമാണ് വേണ്ടതെന്നും എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

രാജ്യം വയനാടിനെ സഹായിക്കാന്‍ ഉണ്ടാകും. പരമാവധി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചണ് ദുരന്ത മേഖലയില്‍ പരിശോധന നടത്തുന്നത്. കൂടുതല്‍ സേന പരിശോധനക്ക് വേണമെങ്കില്‍ കേരളം ആവശ്യപ്പെടട്ടെയെന്നും അദ്ദേഹം പറഞ്ഞു.