ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവരാത്തതിനു പിന്നില്‍ ചിലരുടെ ഭയം: വിനയന്‍

കൊച്ചി: മലയാള സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരേ ഇന്നലെ ഹൈക്കോടതി ഇടപെടലുണ്ടായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറെടുത്ത അവസാന നിമിഷമാണ് കോടതി ഇടപെടലും റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടഞ്ഞതും. സിനിമാ നിര്‍മ്മാതാവായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

അതേസമയം, ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത കേസുമായി ബന്ധമില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. സിനിമയില്‍ തങ്ങളുടെ ആധിപത്യം കൈവിട്ടുപോകരുതെന്ന് കുറച്ചുപേര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിന് അവര്‍ പല മാര്‍വും സ്വീകരിക്കുമെന്നും വിനയന്‍ പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവരാത്തതിന് പിന്നില്‍ ചിലരുടെ ഭയമാണെന്നും കുറച്ചുപേരുടെ അപ്രമാദിത്യം മലയാള സിനിമയില്‍ നിലനില്‍ക്കട്ടെ എന്ന് സര്‍ക്കാരും കോടതിയും ചിന്തിക്കുന്നുവെങ്കില്‍ സാധാരണ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഒരു രക്ഷയും ഇവിടെയില്ല എന്നും വിനയന്‍ ചൂണ്ടിക്കാട്ടി.