ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷന്റെ അവസാന മണിക്കൂറുകളില്‍ കത്തിക്കയറി കമലാ ഹാരിസ്; ‘അമേരിക്കയുടെ ഭാവിക്കായി പോരാടും, ഗര്‍ഭഛിദ്ര നിയമം നടപ്പാക്കും’

ചിക്കാഗോ: റിപ്പബ്ലിക്കന്‍ പാര്‍ട്ടി എതിരാളിയായ ഡോണാള്‍ഡ് ട്രംപിനെതിരെ പോരാടാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 2024ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഇന്ന് ഔദ്യോഗികമായി അംഗീകരിച്ചു.

പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ മാസം മത്സരത്തില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതനായതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വംശജയായ കമലയ്ക്ക് നറുക്ക് വീണത്. വിജയിച്ചാല്‍ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാകും കമല.

നാല് ദിവസത്തെ ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷന്റെ അവസാന ദിവസം ചിക്കാഗോയിലെ യുണൈറ്റഡ് സെന്ററില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്റെ അവസാന മണിക്കൂറുകളില്‍ തീപ്പൊരു പ്രസഗമാണ് കമല നടത്തിയത്. പ്രസംഗത്തിനിടെ, 59കാരിയായ കമല, താന്‍ അമേരിക്കക്കാരെ ‘ഒരുമിപ്പിക്കുന്ന പ്രസിഡന്റ്’ ആയിരിക്കുമെന്നും ‘അമേരിക്കയുടെ ഭാവിക്കായി പോരാടുമെന്നും’ പ്രതിജ്ഞയെടുത്തു. ഈ തെരഞ്ഞെടുപ്പോടെ, നമ്മുടെ രാജ്യത്തിന് ഭൂതകാലത്തിലെ കയ്പും വിദ്വേഷവും ഭിന്നിപ്പും മറികടക്കാനുള്ള വിലയേറിയ അവസരമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെയോ വിഭാഗത്തിന്റെയോ അംഗങ്ങളെന്ന നിലയിലല്ല, മറിച്ച് അമേരിക്കക്കാര്‍ എന്ന നിലയില്‍ ഒരു പുതിയ വഴി തുറക്കാനുള്ള അവസരമാണെന്നും അവര്‍ പറഞ്ഞു.

ട്രംപിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച കമല ‘നമ്മുടെ രാജ്യത്തെ പിന്നോട്ട് വലിക്കാന്‍’ അദ്ദേഹം പദ്ധതിയിടുകയാണെന്ന് ആരോപിച്ചു. ട്രംപ് പ്രസിഡന്റായിരുന്ന സമയത്ത് നിരവധി കുറ്റകൃത്യങ്ങളാണ് അമേരിക്കയില്‍ ഉണ്ടായിരുന്നതെന്നും യു.എസ് പ്രസിഡന്റ് സ്ഥാനവും ട്രംപ് ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും കമല ചൂണ്ടിക്കാട്ടി. ആ കാലത്തേക്ക് തിരിച്ച് പോകരുതെന്നും കമലാ ഹാരിസ് പറഞ്ഞു.

യു എസിന് താന്‍ സാമാന്യ ബോധവും യാഥാര്‍ത്ഥ്യ ബോധവുമുള്ള പ്രസിഡന്റായിരിക്കുമെന്നും യു.എസില്‍ ഗര്‍ഭച്ഛിദ്ര നിയമം നടപ്പിലാക്കുമെന്നും ഗാസയിലെ വെടി നിര്‍ത്തലിനെ പിന്തുണയ്ക്കുമെന്നുമുള്ള വാഗ്ദാനങ്ങളും നല്‍കാന്‍ കമല മറന്നില്ല. പ്രസംഗത്തില്‍ ക്യാപിറ്റോള്‍ കലാപത്തെ പരാമര്‍ശിച്ച കമല, അത് തടയാനല്ല ആളിക്കത്തിക്കാനാണ് ട്രംപ് ശ്രമിച്ചതെന്നും വിമര്‍ശിച്ചു.

More Stories from this section

family-dental
witywide