ലോകം കൊതിക്കുന്ന ആ ട്രോഫി, ഞാൻ എടുത്തോട്ടെ എന്ന് ചോദിച്ച് സാക്ഷാൽ ട്രംപ്; ലോകകപ്പ് നറുക്കെടുപ്പ് ഡിസംബർ 5-ന്

വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പിന്‍റെ നറുക്കെടുപ്പ് ഡിസംബർ 5-ന് വാഷിംഗ്ടണിൽ വെച്ച് നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിന് ശേഷം തമാശയായി ട്രോഫി തനിക്കായി എടുത്തോട്ടെയെന്നും അദ്ദേഹം ചോദിച്ചു. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിന്റെ നറുക്കെടുപ്പ് യുഎസ് തലസ്ഥാനത്തെ കെന്നഡി സെന്ററിൽ വെച്ചാണ് നടക്കുക. അടുത്തിടെ ‘വോക്’ സംസ്കാരത്തിനെതിരെയുള്ള യുദ്ധമെന്ന് വിശേഷിപ്പിച്ച് ട്രംപ് ഈ സ്ഥാപനത്തിന്റെ ചെയർമാനായി സ്വയം അവരോധിച്ചിരുന്നു.

“ഇത് കായിക ലോകത്തിലെ ഏറ്റവും വലിയ, ഒരുപക്ഷേ ഏറ്റവും വലിയ, കായിക മത്സരമാണ്,” ഫിഫ മേധാവി ജിയാനി ഇൻഫാന്റിനോയെ ഒപ്പം നിർത്തിക്കൊണ്ട് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് ട്രംപ് പറഞ്ഞു. അടുത്ത വർഷം യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഈ ടൂർണമെന്റ് തന്റെ പ്രസിഡന്റ് കാലഘട്ടത്തിൽ നടക്കുന്നുണ്ടെന്നതിൽ ട്രംപ് വലിയ പ്രാധാന്യം നൽകുന്നുണ്ട്.

യുഎസ് പ്രസിഡന്റുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഇൻഫാന്റിനോ, പ്രഖ്യാപനത്തിനായി ലോകകപ്പ് ട്രോഫിയും കൊണ്ടുവന്നിരുന്നു. ട്രംപിന് ട്രോഫി കയ്യിലെടുക്കാനും ഇൻഫാന്റിനോ അവസരം നൽകി. “ഫിഫ പ്രസിഡന്റിനും, രാജ്യങ്ങളുടെ പ്രസിഡന്റുമാർക്കും, പിന്നെ വിജയികൾക്കും മാത്രമേ ട്രോഫിയിൽ സ്പർശിക്കാൻ അനുവാദമുള്ളൂ, കാരണം ഇത് വിജയികൾക്കുള്ളതാണ്. നിങ്ങൾ ഒരു വിജയിയായതുകൊണ്ട്, തീർച്ചയായും നിങ്ങൾക്കും ഇതിൽ സ്പർശിക്കാം,” ഇൻഫാന്റിനോ പറഞ്ഞു.

“ഇതൊരു മനോഹരമായ സ്വർണ്ണ ട്രോഫിയാണ്, ഇത് ഞാൻ എടുത്തോട്ടെ?” ലോകകപ്പ് കൈയിൽ എടുത്ത് ട്രംപ് ചോദിച്ചു. ഒരു മാസം മുൻപ് ഇംഗ്ലീഷ് ടീമായ ചെൽസി ന്യൂജേഴ്സിയിൽ വെച്ച് നേടിയ ഫിഫ ക്ലബ് ലോകകപ്പ് ട്രോഫി ഇപ്പോഴും ഓവൽ ഓഫീസിൽ ഉണ്ടെന്നതും ശ്രദ്ധേയമാണ്.