
ഹോങ്കോങ്: യുഎസുമായുള്ള വ്യാപാര തർക്കം കൂടുതൽ വഷളാക്കി, അമേരിക്കൻ ടെക് ഭീമനായ എൻവിഡിയ കുത്തക വിരുദ്ധ നിയമങ്ങൾ ലംഘിച്ചെന്ന് ചൈന. യു.എസ്. ഓഹരി വിപണിയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് എൻവിഡിയ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പുകൾ നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന കമ്പനിയാണിത്.
ചൈനീസ് റെഗുലേറ്റർമാർ എൻവിഡിയക്കെതിരായ പ്രാഥമിക അന്വേഷണത്തിൻ്റെ ഫലം പ്രഖ്യാപിച്ചത്, സ്പെയിനിലെ മാഡ്രിഡിൽ യു.എസ്.-ചൈന നയതന്ത്രജ്ഞർ നാലാംവട്ട വ്യാപാര ചർച്ചകൾ നടത്തുന്നതിന് ഇടയിലാണ്. ചർച്ചകൾ നന്നായി പുരോഗമിക്കുന്നുണ്ടെന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെൻ്റ് ഞായറാഴ്ച പറഞ്ഞിരുന്നു.
എന്നാൽ, ട്രംപ് ഭരണകൂടം ചർച്ചകൾക്ക് മുന്നോടിയായി സമ്മർദം വർധിപ്പിച്ചിരുന്നു. വെള്ളിയാഴ്ച യു.എസ്. കൊമേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ്, ചൈനീസ് ചിപ്പ് നിർമ്മാതാക്കളായ ജി.എം.സി. സെമികണ്ടക്ടർ ടെക്നോളജി കോ.യുടെയും ജിക്കുൻ സെമികണ്ടക്ടർ ടെക്നോളജിയുടെയും പേര് ‘എൻ്റിറ്റി ലിസ്റ്റിൽ’ ഉൾപ്പെടുത്തി. ഇതോടെ ഇരു കമ്പനികൾക്കും യുഎസിൽ നിന്ന് സെമികണ്ടക്ടർ സാങ്കേതികവിദ്യ വാങ്ങാൻ സാധിക്കില്ല.
തുടർച്ചയായ വ്യാപാര ചർച്ചകൾക്കിടയിലും, ഇരു രാജ്യങ്ങളും പരസ്പരം പ്രതികാര നടപടികൾ സ്വീകരിക്കുന്നത് ഈ തർക്കം കൂടുതൽ വഷളാക്കുന്നു. ഉദാഹരണത്തിന്, യുഎസ് നിർമിത ബുദ്ധി സാങ്കേതികവിദ്യയ്ക്കുള്ള പ്രധാന ഉപകരണങ്ങളുടെ കയറ്റുമതിക്ക് ചൈനയ്ക്ക് വിലക്കേർപ്പെടുത്തി. ഇതിന് മറുപടിയായി, ഇലക്ട്രോണിക്സ്, പ്രതിരോധ ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്ന അപൂർവ ധാതുക്കൾ നൽകാനുള്ള വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് ചൈന വൈകിപ്പിക്കുകയാണ്.














