കുംഭമേളയ്ക്ക്‌ പോകാനായി തിക്കും തിരക്കും : ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ മരിച്ചവരുടെ എണ്ണം 18 ലേക്ക്; അനുശോചിച്ച് പ്രധാനമന്ത്രി, ഉന്നതതല അന്വേഷണം

ന്യൂഡല്‍ഹി : മഹാകുംഭമേളയ്ക്കായി ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ മരണമടഞ്ഞവരുടെ എണ്ണം 18ലേക്ക്. ഇവരില്‍ 11 സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടുന്നു. അന്‍പതിലേറെ പേര്‍ക്കാണ് പരുക്കേറ്റത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങും ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കം ദുഃഖം രേഖപ്പെടുത്തി. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്താന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തവിട്ടു.

ഡല്‍ഹി മുഖ്യമന്ത്രി അതിഷി, ലഫ്. ഗവര്‍ണര്‍, മുതിര്‍ന്ന രാഷ്ട്രീയനേതാക്കളും പരിക്കേറ്റവരെ പ്രവേശിപ്പിച്ച എല്‍.എന്‍.ജെ.പി ആശുപത്രിയിലെത്തിയിട്ടുണ്ട്.

കുംഭമേളയുമായി ബന്ധപ്പെട്ട് രണ്ട് പ്രത്യേക ട്രെയിനുകള്‍ റെയില്‍വേ സജ്ജീകരിച്ചിരുന്നു. ഈ ട്രെയിനുകള്‍ സ്റ്റേഷനിലേക്കെത്തിയപ്പോഴാണ് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടത്. തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധി പേര്‍ അബോധവസ്ഥയിലായി.