
ന്യൂഡൽഹി: ഇറാനുമായുള്ള എണ്ണവ്യാപാര ബന്ധത്തിന്‍റെ പേരിൽ എട്ട് ഇന്ത്യൻ പൗരന്മാർക്കും പത്ത് കമ്പനികൾക്കുമെതിരെ യുഎസ് ഏജൻസികൾ ഉപരോധം ഏർപ്പെടുത്തി. ആഗോള തലത്തിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധത്തിന്‍റെ ഏറ്റവും പുതിയ പട്ടികയിൽ 40 വ്യക്തികളെയും സ്ഥാപനങ്ങളെയും കപ്പലുകളെയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഉൾപ്പെടുത്തിയപ്പോൾ, യുഎസ് ട്രഷറി 60 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്.
യുഎസ് ട്രഷറിയുടെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്‌സ് കൺട്രോൾ ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യക്കാരിൽ നിരവധി പ്രധാനികളുടെ ഉൾപ്പെടുന്നുണ്ട്. മുംബൈ ആസ്ഥാനമായുള്ള നിതി ഉന്മേഷ് ഭട്ട്, കമല കെ കസാത്ത്, കുനാൽ കസാത്ത്, പൂനം കസാത്ത് എന്നിവരാണ് പ്രധാനികൾ. തമിഴ്‌നാട് സ്വദേശിയായ അയ്യപ്പൻ രാജ, തിരുപ്പതിയിൽ നിന്നുള്ള വരുൺ പുല, പിയൂഷ് മഗൻലാൽ ജീവിയ, സോണിയ ശ്രേഷ്ഠ എന്നിവരും പട്ടികയിലുണ്ട്.
ഉപരോധം ഏർപ്പെടുത്തിയ 10 സ്ഥാപനങ്ങളിൽ വരുൺ പുലയുടെ ബെർത്ത ഷിപ്പിംഗ് ഉൾപ്പെടുന്നു. കൊമോറോസ് ഉടമസ്ഥതയിലുള്ള ഈ കമ്പനിയുടെ കപ്പൽ ഏകദേശം നാല് ദശലക്ഷം ബാരൽ ഇറാനിയൻ എൽപിജി ചൈനയിലേക്ക് കടത്തിയതായി ആരോപിക്കപ്പെടുന്നു. രാജയുടെ മാർഷൽ ദ്വീപുകൾ ആസ്ഥാനമായുള്ള ഈവി ലൈൻസും സമാനമായ ആരോപണങ്ങൾ നേരിടുന്നു. പനാമ പതാകയുള്ള ഈ കമ്പനിയുടെ കപ്പൽ ഒരു ദശലക്ഷം ബാരൽ എൽപിജി ചൈനയിലേക്ക് അയച്ചു.
ഇന്ത്യ ആസ്ഥാനമായുള്ള വേഗ സ്റ്റാർ ഷിപ്പിന്റെ ഉടമയായ ശ്രേഷ്ഠ, കൊമോറോസ് പതാകയുള്ള നെപ്ത എന്ന കപ്പൽ വഴി ഇറാൻ എൽപിജി പാകിസ്താനിലേക്ക് കടത്തിയതായും കണ്ടെത്തി. 2024 ജനുവരി മുതൽ 2025 ജനുവരി വരെ, ഇന്ത്യ ആസ്ഥാനമായുള്ള പെട്രോകെമിക്കൽസ് കമ്പനിയായ സി.ജെ. ഷാ & കോ 44 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഇറാനിയൻ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ അറിയിച്ചു.












