
തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട നിയമ പോരാട്ടം സുപ്രീം കോടതിയിൽ പുരോഗമിക്കവെ ക്രിസ്ത്യൻ അലയൻസ് ആൻ്റ് അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ (കാസ)യുടെ നിർണായക നീക്കം. വഖഫ് ഭേദഗതിയെ സമ്പൂർണമായി പിന്തുണച്ചുകൊണ്ട് കാസ, സുപ്രീം കോടതിയെ സമീപിച്ചു. ഭേദഗതിയെ എതിർത്തുക്കൊണ്ടുള്ള മുസ്ലിം ലീഗിന്‍റെ ഹർജിയിൽ കക്ഷി ചേരാനുള്ള അപേക്ഷയാണ് കാസ നൽകിയിരിക്കുന്നത്.
കേരളത്തിൽ നിന്ന് പുതിയ വഖഫ് നിയമത്തെ പിന്തുണച്ച് സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംഘടനയാണ് കാസ. വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ചെടുത്തോളം നിർണ്ണായകമെന്ന് കാസ പറയുന്നു. സുപ്രീം കോടതിയിൽ നിന്ന് ഉണ്ടാകുന്ന ഏത് തീരുമാനവും മുനമ്പം നിവാസികൾക്ക് നിർണായകമാണെന്ന് ചൂണ്ടികാട്ടിയാണ് കാസ ഇപ്പോൾ കക്ഷിചേരാൻ അപേക്ഷ നൽകിയിരിക്കുന്നത്.
അതേസമയം വഖഫ് സ്വത്തുക്കളിൽ തത്‍സ്ഥിതി തുടരണമെന്ന് ഇന്നലെ സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. കളക്ടർമാർ ഇടപെട്ട് തത്‍സ്ഥിതി മാറ്റാൻ പാടില്ല. ഉപയോഗത്തിലിരിക്കുന്ന വഖഫ് സ്വത്ത് ഡീ നോട്ടിഫൈ ചെയ്യരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി വീണ്ടും പരിഗണിക്കുന്ന മേയ് അഞ്ച് വരെയാണ് ഇടക്കാല ഉത്തരവ്. പാര്‍ലിമെന്‍റ് പസ്സാക്കിയ വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജി പരിഗണിച്ച സുപ്രീം കോടതി കേന്ദ്രത്തിന്‍റെ മറുപടിക്ക് സമയം അനുവദിക്കുകയും ചെയ്തിരുന്നു. ഏഴ് ദിവസത്തിനുള്ളിൽ കേന്ദ്രം മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളത്.