ഇന്ന് ദുഖവെള്ളി; ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും ഓര്‍മ്മ പുതുക്കി ക്രൈസ്തവര്‍

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശ് മരണത്തിന്റേയും ഓര്‍മ്മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ക്രൈസ്തവ ദേവലയങ്ങളില്‍ രാവിലെ മുതല്‍ ദുഖ:വെള്ളിയുടേതായ പ്രത്യേക ശുശ്രൂഷകള്‍ നടക്കും. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരിശിന്റെ വഴിയും ഉണ്ടാകും.

തിരുവനന്തപുരത്ത് രാവിലെ 6 .45ന് സംയുക്ത കുരിശിന്റെ വഴി പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ നിന്നും ആരംഭിച്ചു. പ്രാരംഭ സന്ദേശം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ നല്‍കും സമാപന സന്ദേശം ആര്‍ച്ച് ബിഷപ്പ് തോമസ് നെറ്റോ നല്‍കും.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ കോലഞ്ചേരി ക്വീന്‍ മേരീസ് കത്തോലിക്ക പള്ളിയില്‍ തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ കോട്ടയം ജില്ലയിലെ വാഴൂര്‍ സെന്റ്. പീറ്റേഴ്‌സ് ദേവാലയത്തില്‍ പീഢാനുഭവ വാര ശുശ്രൂഷകള്‍ നിര്‍വഹിക്കും. യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്ക ബാവ ബസേലിയോസ് ജോസഫ് ബാവ കോട്ടയം മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ ദുഃഖവെള്ളി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കും.

കൊല്ലം അഞ്ചല്‍ മണലില്‍ മലങ്കര കത്തോലിക്ക പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.