കെ എസ് അനില്‍കുമാറിന് രജിസ്ട്രാറായി തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: കേരള സര്‍വ്വകലാശാല രജിസ്ട്രാറായി ഡോ. കെ എസ് അനില്‍കുമാറിന് തുടരാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ദിനേശ് കുമാർ സിംഗ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്‍റേതാണ് നടപടി. സസ്‌പെന്‍ഷനെതിരെ അനില്‍ കുമാര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയതിലാണ് ഹെെക്കോടതിയുടെ നടപടി. ഹർജി പിൻവലിക്കാനുള്ള ഡോ. കെ എസ് അനിൽകുമാറിന്‍റെ ആവശ്യം അംഗീകരിച്ച ഹൈക്കോടതി സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിൽ എതിര്‍പ്പുണ്ടെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്നും വ്യക്തമാക്കി.

വെെസ് ചാൻസലറുടെ തീരുമാനം റദ്ദാക്കാൻ സിൻഡിക്കേറ്റിന് അധികാരം ഉണ്ടെന്ന് സർവകലാശാല ഹെെക്കോടതിയെ അറിയിച്ചു. വെെസ് ചാൻസലർ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കാൻ സിൻഡിക്കേറ്റിന് അധികാരം ഉണ്ടോയെന്നത് നിയമപരമായ വിഷയം ആണെന്നാണ് ഹെെക്കോടതിയുടെ നിരീക്ഷണം. അതേസമയം രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്ന് വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതലയുള്ള സിസ തോമസ് ചൂണ്ടികാട്ടി. സിസ തോമസ് ഗവര്‍ണര്‍ക്ക് ഇത് സംബന്ധിച്ച് നൽകിയ റിപ്പോര്‍ട്ടിൽ സിന്‍ഡിക്കേറ്റ് തീരുമാനത്തിന് നിയമസാധുതയില്ലെന്നും രജിസ്ട്രാറിന്റ ചുമതല മിനി കാപ്പന് നൽകിയെന്നും പറയുന്നു.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത ചടങ്ങിലുണ്ടായ ഭാരതാംബ വിവാദത്തെ തുടര്‍ന്നാണ് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്തത്. ഗവര്‍ണറോട് അനാദരവ് കാണിച്ചെന്നും സര്‍വകലാശാലയുടെ പ്രതിച്ഛായ മോശപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചെന്നും കുറ്റപ്പെടുത്തി വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ രജിസ്ട്രാറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിചെയ്തിരുന്നു. ര ഇതിനെതിരെയാണ് അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഞായറാഴ്ച വിസി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയതിന് പിന്നാലെ വിസിയുടെ അനുമതിയില്ലാതെ സിന്‍ഡിക്കേറ്റ് രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയിരുന്നു.