ഉറപ്പിച്ചു, വയനാട് തലപ്പുഴയിലേത് കടുവയുടെ കാല്‍പ്പാട് തന്നെ; വനംവകുപ്പ് അനങ്ങുന്നില്ലെന്ന് നാട്ടുകാര്‍

കല്‍പ്പറ്റ : വയനാട് തലപ്പുഴ കമ്പിപ്പാലത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് വേണ്ട നടപടികളെടുക്കുന്നില്ലെന്ന് വിമര്‍ശിച്ച് നാട്ടുകാര്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കമ്പിപ്പാലത്തെ പല സ്ഥലങ്ങളിലായി കടുവയെ കണ്ടിരുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.

എന്നാല്‍, ഇന്നലെ ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തുകയും കടുവയുടെ കാല്‍പ്പാടാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ നിരീക്ഷണ ക്യാമറയും കടുവയെ പിടികൂടാനുളള കൂടും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ മാസം വയനാട്ടിലെപഞ്ചാരക്കൊല്ലിയില്‍ വീട്ടമ്മ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ആളുകള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.