യുഎസില്‍ എത്തിയ മോദി ഇലോണ്‍ മസ്‌കിനെ മാത്രമല്ല, വിവേക് രാമസ്വാമിയെയും ഇന്ന് കാണും

വാഷിംഗ്ടണ്‍ : പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി വ്യാഴാഴ്ച (പ്രാദേശിക സമയം) വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെക് കോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെയും
ഇന്ത്യന്‍-അമേരിക്കന്‍ ശതകോടീശ്വരനും സംരംഭകനുമായ വിവേക് രാമസ്വാമിയെയും പ്രധാനമന്ത്രി കാണും.

യുഎസില്‍ എത്തിയതിനു പിന്നാലെ ഇന്റലിജന്‍സ് മേധാവി തുളസി ഗബ്ബാര്‍ഡിനെയും
മോദി കണ്ടിരുന്നു.

ട്രംപിന്റെ, രാജ്യങ്ങള്‍ക്കെതിരായ വ്യാപാര തീരുവകള്‍, വിവാദ ഗാസ സമാധാന പദ്ധതി, അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മോദിയുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഈ വിഷയങ്ങളും അവരുടെ ചര്‍ച്ചകളില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 20 ന് സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ട്രംപിനെ വൈറ്റ് ഹൗസില്‍ സന്ദര്‍ശിക്കുന്ന നാലാമത്തെ ആഗോള നേതാവായി മാറും പ്രധാനമന്ത്രി മോദി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള എന്നിവരാണ് അടുത്തിടെ ട്രംപിനെ സന്ദര്‍ശിച്ചത്.