
ടെഹ്‌റാൻ: ദക്ഷിണ ഇറാനിലെ വിവിധ പ്രദേശങ്ങളിൽ അമേരിക്ക തുടർച്ചയായ ഏഴാം രാത്രിയും നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ മൂന്ന് ഗ്രാമീണർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത പുതിയ തലങ്ങളിലേക്ക് ഉയർന്നതോടെ, മേഖലയിലുടനീളം ഒരു പൂർണ്ണ തോതിലുള്ള യുദ്ധഭീതി ജനിച്ചിരിക്കുകയാണ്.
സൈനിക കേന്ദ്രങ്ങൾക്ക് പുറമെ നിർണായകമായ പൊതു അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും ഇരുപക്ഷവും ആക്രമണം വ്യാപിപ്പിച്ചു. ദക്ഷിണ ഇറാനിലെ അഞ്ചോളം പ്രധാന പാലങ്ങൾ യുഎസ് തകർത്തതായാണ് വിവരം. ബന്ദർ ഖമീറിലെ പാലങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു റെയിൽവേ സ്റ്റേഷനും തകർക്കപ്പെട്ടു. ഇതിന് പുറമെ പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ഇറാൻഷഹറിലെ വിമാനത്താവളത്തിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാന്റെ സൈനിക ശേഷിയും ലോജിസ്റ്റിക്സ് സംവിധാനങ്ങളും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം തുടരുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. കൂടാതെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഉപയോഗിച്ചിരുന്ന ചാബഹാറിലെ ഷാഹിദ് കലന്താരി തുറമുഖത്തെ തന്ത്രപ്രധാനമായ നിരീക്ഷണ ഗോപുരം തകർത്തതായും യുഎസ് സൈന്യം അറിയിച്ചു.
യുഎസ് ആക്രമണത്തിന് തൊട്ടുപിന്നാലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ് എന്നീ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ശക്തമായ തിരിച്ചടി പ്രഖ്യാപിച്ചു. കുവൈറ്റിലെ ഒരു പ്രധാന വൈദ്യുതി ഉൽപ്പാദന-ജല ശുദ്ധീകരണ ശാലയ്ക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ വലിയ തീപിടുത്തവും നാശനഷ്ടങ്ങളും ഉണ്ടായി. ഇതേത്തുടർന്ന് കുവൈറ്റിലെ പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു. കൂടാതെ വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന യുഎസ് യുദ്ധക്കപ്പലിന് നേരെ ഇറാൻ തീരദേശ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചതായും റിപ്പോർട്ടുകളുണ്ട്.
കടലിൽ സംഘർഷം മുറുകുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് മറീനുകൾ ഒരു ഒയിൽ ടാങ്കർ ബോർഡ് ചെയ്ത് നിയന്ത്രണത്തിലാക്കി. തൊട്ടുപിന്നാലെ യെമൻ തീരത്ത് സായുധ സംഘം മറ്റൊരു കപ്പലും പിടിച്ചെടുത്തു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതകളിലെ സുരക്ഷ പ്രതിസന്ധിയിലായതോടെ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ഒറ്റയടിക്ക് 3 ശതമാനം വർദ്ധിച്ചു.
കഴിഞ്ഞ ആഴ്ച ഇരുവിഭാഗവും തമ്മിലുള്ള വെടിനിർത്തൽ കരാർ തകർന്നതാണ് ഇപ്പോഴത്തെ അടിയന്തര സാഹചര്യത്തിന് കാരണം. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇനിയും വിപുലമായ വ്യോമാക്രമണം നടത്തുമെന്നും ആവശ്യമെങ്കിൽ കരസേനാ നീക്കത്തിന് മടിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ യുഎസ് ആക്രമണം തുടർന്നാൽ രാജ്യം പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് കടക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവിന്റെ ഉപദേശകൻ മൊഹ്സെൻ റെസായ് മുന്നറിയിപ്പ് നൽകി.
ഇരുരാജ്യങ്ങളിലെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കടുത്ത ആശങ്ക രേഖപ്പെടുത്തുകയും യുദ്ധം പടരാതിരിക്കാൻ ഇരുവിഭാഗവും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
America attacks Iran for the seventh night: 3 dead; Iran fires missiles at US bases in Gulf countries in retaliation















