മയാമിയില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഡൈ്വറ്റ് വെല്‍സ് വെടിയേറ്റു മരിച്ചു; വിട പറഞ്ഞത് തോക്ക് അതിക്രമങ്ങൾക്കെതിരെ പോരാടിയ വ്യക്തി

ഫ്‌ളോറിഡ : മയാമിയിലെ ലിബര്‍ട്ടി സിറ്റിയിലെ സാമൂഹ്യപ്രവര്‍ത്തകനും റസ്റ്റോറന്റ് ഉടമയുമായ ഡൈ്വറ്റ് വെല്‍സ് വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. 40 വയസ്സുള്ള ഇദ്ദേഹം തന്റെ ബിസിനസ്സ് സ്ഥാപനത്തിന്റെ മുന്നില്‍വെച്ചായിരുന്നു വെല്‍സിന് വെടിയേറ്റത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

‘ബൈക്ക്‌സ് അപ്പ്, ഗണ്‍സ് ഡൗണ്‍’ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ് കൊല്ലപ്പെട്ട ഡൈ്വറ്റ് സി. വെല്‍സ്. തന്റെ ലിബര്‍ട്ടി സിറ്റി റസ്റ്റോറന്റായ വിന്നിംഗ് ആന്‍ഡ് വോണ്‍ ടര്‍ക്കി ലെഗ്‌സിന് പുറത്തുവെച്ചാണ് ഇദ്ദേഹം മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 9:20 ഓടെയാണ് ഇദ്ദേഹത്തിന് വെടിയേറ്റ വിവരം മയാമി പൊലീസിന് ലഭിച്ചത്. ഇദ്ദേഹത്തെ ജാക്‌സണ്‍ മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അദ്ദേഹത്തിന്റെ റസ്റ്റോറന്റിനു മുന്നില്‍ ശനിയാഴ്ച നിരവധി ആളുകള്‍ ദുഃഖാചരണം നടത്താന്‍ ഒത്തുകൂടിയിരുന്നു. തോക്കുകള്‍ ഒഴിവാക്കാന്‍ പ്രചോദനം നല്‍കിയ അദ്ദേഹത്തിന്റെ ആഹ്വാനം അനുസരിച്ച് ധാരാളം പേര്‍ ബൈക്കുകളുമായി സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു.