
വാഷിംഗ്ടൺ: പലസ്തീൻ അനുകൂല നിലപാട് എടുത്തതിന് യുഎസ് ഭരണകൂടം തടവിലിട്ട സർവകലാശാല വിദ്യാർഥിനിയായ റുമൈസ ഓസ്തുർക്ക് മോചിതയായി. തന്‍റെ രാഷ്ട്രീയ പ്രസംഗത്തിന്‍റെ പേരിൽ അറസ്റ്റിലായതിനുശേഷം ആറ് ആഴ്ചയിലേറെയാണ് റുമൈസ ജയിലിൽ കഴിഞ്ഞത്. ലൂസിയാന ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽനിന്ന് പുറത്തിറങ്ങി ഒരു ദിവസത്തിനുശേഷം റുമൈസ ബോസ്റ്റണിലേക്ക് മടങ്ങി. വളരെ ബുദ്ധിമുട്ടുള്ള ഈ സമയത്തും പഠനത്തിലേക്ക് തിരിച്ചുപ്രവേശിക്കാൻ ഏറെ ആവേശമുണ്ടെന്ന് റുമൈസ ലോഗൻ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ 45 ദിവസം ഡോക്ടറൽ പഠനത്തിനുള്ള നിർണായക സമയത്ത് തനിക്ക് സ്വാതന്ത്ര്യവും വിദ്യാഭ്യാസവും നഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു. എന്നാൽ, എല്ലാ പിന്തുണക്കും ദയക്കും വളരെ നന്ദിയുണ്ടെന്നും റുമൈസ പറഞ്ഞു. ഇസ്രായേലിനോടും ഗാസയിലെ യുദ്ധത്തോടുമുള്ള തന്റെ സർവകലാശാലയുടെ പ്രതികരണത്തെ വിമർശിച്ചുകൊണ്ട് കഴിഞ്ഞ വർഷം എഴുതിയ ഒരു ലേഖനത്തെ തുടർന്ന് നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന അവരുടെ വാദത്തിൽ അന്തിമ തീരുമാനം വരുന്നതുവരെ ഓസ്തുർക്കിനെ മോചിപ്പിക്കാനുള്ള ഫെഡറൽ ജഡ്ജിയുടെ ഉത്തരവിനെ തുടർന്നാണ് റുമൈസ പുറത്തിറങ്ങിയത്.













