അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതില്‍ പൊട്ടിക്കരഞ്ഞ സെലീന ഗോമസിനെതിരെ വൈറ്റ് ഹൗസ്, ‘കുടിയേറ്റക്കാരാല്‍ കൊല്ലപ്പെടുകയും പീഡനത്തിനിരയാക്കപ്പെടുകയും ചെയ്ത പെണ്‍കുട്ടികള്‍ക്കായി കരഞ്ഞില്ല’!

വാഷിങ്ടന്‍: നടിയും ഗായികയുമായ സെലീന ഗോമസിനെതിരെ വൈറ്റ് ഹൗസ് രംഗത്ത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെക്കുറിച്ചുള്ള തന്റെ ദുഖം പങ്കുവെച്ച വീഡിയോയ്ക്കാണ് വൈറ്റ്ഹൗസ് വിമര്‍ശനം ഉന്നയിച്ച് എത്തിയത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതില്‍ പൊട്ടിക്കരഞ്ഞ സെലീന ഗോമസിന്റെ വീഡിയോ വിവാദമായതിനു പിന്നാലെ, നടി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും വീഡിയോ പിന്‍വലിച്ചിരുന്നു.

അനധികൃത കുടിയേറ്റക്കാരെ കുറിച്ച് ഓര്‍ത്തു കരഞ്ഞ സെലീന, കുടിയേറ്റക്കാരാല്‍ കൊല്ലപ്പെടുകയും പീഡനത്തിനിരയാക്കപ്പെടുകയും ചെയ്ത പെണ്‍കുട്ടികള്‍ക്കായി കരഞ്ഞില്ലെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. ഇത്തരം കേസുകളിലെ ഇരകളായ മൂന്ന് പെണ്‍കുട്ടികളുടെ അമ്മമാരുടെ വീഡിയോയാണ് സെലീന ഗോമസിന് മറുപടിയായി വൈറ്റ് ഹൗസ് പുറത്തുവിട്ടത്.

നടി തങ്ങളുടെ വേദനയെ അവഗണിക്കുകയും കുടിയേറ്റ വിഷയങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തുവെന്നും ഇരകളുടെ അമ്മമാര്‍ ആരോപിക്കുന്നുണ്ട്. ”നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് കരയുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. ഈ അനധികൃത കുടിയേറ്റക്കാര്‍ ക്രൂരമായി കൊലചെയ്യുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത നമ്മുടെ കുട്ടികളുടെ കാര്യമോ? നിങ്ങള്‍ ഞങ്ങളുടെ പെണ്‍മക്കള്‍ക്ക് വേണ്ടി കരഞ്ഞില്ല.” അമ്മമാര്‍ ആരോപിച്ചു.