വാഷിംങ്ടൺ: വാഷിങ്ടൺ ഡിസിയിലെ തെരുവുകളിൽ വീടില്ലാതെ കഴിയുന്നവരോട് ഉടൻ തന്നെ പ്രദേശം വിടാൻ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത്സോഷ്യലിലൂടെയായിരുന്നു ട്രംപ് ഇക്കാര്യം അറിയിച്ചത്. വാഷിങ്ടൺ ഡിസി വീടില്ലാത്തവർ ഉടൻ തന്നെ വിടണമെന്നും തലസ്ഥാനനഗരത്തിൽ നിന്ന് മാറി നിങ്ങൾക്ക് താമസത്തിനായി സ്ഥലം നൽകാമെന്നും ട്രംപ് ട്രൂത്ത്സോഷ്യലിൽ കുറിച്ചു.
യുഎസിലെ ഭരണകാര്യക്ഷമതാ വിഭാഗത്തിലെ മുൻ ജീവനക്കാരൻ്റെ കാർ വാഷിങ്‌ടൺ ഡിസിയിൽ മോഷ്ടിക്കാൻ ശ്രമം നടന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. അതിനാൽ തന്നെ ക്രിമിനലുകളോട് പ്രദേശം വിടേണ്ടെന്നും നിങ്ങൾക്കായി ജയിൽ തയ്യാറാക്കിയിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഒഴിപ്പിക്കലിലൂടെ ട്രംപ് എന്താണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ലെങ്കിലും, ലോസ് ആഞ്ജലിസിലേതിന് സമാനമായി നൂറ് കണക്കിന് നാഷണൽ ഗാർഡ് സംഘത്തെ വാഷിംങ്‌ടണിൽ വിന്യസിക്കാനായി ഭരണകൂടം തയ്യാറെടുക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ട്രംപ് തന്നെ മുൻപ് വാഷിങ്‌ടൺ ഡിസിയെ ഫെഡറൽ നിയമത്തിന്റെ അധികാരപരിധിയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. അതിനാൽ അത്തരത്തിലുള്ള നീക്കമാണോ ഇതെന്നും ചോദ്യങ്ങളുയരുന്നുണ്ട്. വാഷിങ്ടൺ ഡിസിയിൽ 3,782 പേരും പോയിന്റ് ഇൻ ടൈം (പിഐടി) കൗണ്ട് പ്രകാരം 5,138 പേരും ഭവനരഹിതരാണ്. റിപ്പോർട്ട് ചെയ്യപ്പെട്ടതിനെക്കാൾ ഭവനരഹിതർ വാഷിങ്ടൺ ഡിസിയിലുണ്ടെന്നാണ് കണക്കുകൾ.














