കെന്റക്കി: അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്ത് കനത്ത ഇടിമിന്നലോടുകൂടിയ മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ നാല് പേർ മരിച്ചു. സംസ്ഥാന ഗവർണർ ആൻഡി ബെഷിയർ ആണ് മരണവിവരം സ്ഥിരീകരിച്ചത്. മരിച്ചവരിൽ മൂന്ന് പേർ മാഡിസൺ കൗണ്ടിയിലും ഒരാൾ ജാക്സൺ കൗണ്ടിയിലുമാണ്. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ശനിയാഴ്ച ഗവർണർ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാത്രി വൈകിയും കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പും നൽകി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളത്തിൽ കുടുങ്ങിയ വാഹനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമായി നിരവധി പേരെ രക്ഷപ്പെടുത്തേണ്ട സാഹചര്യമുണ്ടായി. രാത്രിയിൽ കാഴ്ച കുറവായതിനാൽ അത്യാവശ്യമല്ലെങ്കിൽ വാഹനയാത്ര ഒഴിവാക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങൾക്കായി പ്രാർഥിക്കണമെന്നും ഗവർണർ സാമൂഹിക മാധ്യമത്തിലൂടെ അഭ്യർഥിച്ചു.
അതേസമയം, കനത്ത മഴയെ തുടർന്ന് കെന്റക്കിയുടെയും ഇൻഡിയാനയുടെയും ചില ഭാഗങ്ങളിൽ അമേരിക്കൻ ദേശീയ കാലാവസ്ഥാ സേവനം (NWS) മിന്നൽപ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചില പ്രദേശങ്ങളിൽ ഇതിനോടകം ഏഴ് ഇഞ്ച് (18 സെന്റിമീറ്റർ) വരെ മഴ രേഖപ്പെടുത്തി. തെക്കുപടിഞ്ഞാറൻ ഇൻഡിയാനയിലെ ചില ഭാഗങ്ങളിൽ മാത്രം നാല് മുതൽ പത്ത് ഇഞ്ച് വരെ മഴ ലഭിച്ചതായും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ലൂയിസ്‌വില്ലിന് സമീപമുള്ള ബുള്ളിറ്റ് കൗണ്ടിയിൽ അണക്കെട്ടിന്റെ കരയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് സമീപത്തെ ഗ്രാമീണ റോഡിലുള്ള താമസക്കാരോട് മുൻകരുതലെന്ന നിലയിൽ ഒഴിഞ്ഞുമാറാൻ അധികൃതർ നിർദേശം നൽകി. നിലവിൽ അണക്കെട്ട് സുരക്ഷിതമാണെന്നും ഉടൻ തകരാൻ സാധ്യതയില്ലെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഈ മേഖലയിൽ ഏകദേശം മൂന്ന് ഇഞ്ച് മഴ ലഭിച്ചതായും ദേശീയ കാലാവസ്ഥാ സേവനം വ്യക്തമാക്കി.
Four people have died from flash floods in Kentucky, governor says












