ന്യൂയോർക്ക്: താരിഫ് നയങ്ങൾ രാജ്യത്തിന്റെ “പരമാധികാരവും സുരക്ഷയും” സംരക്ഷിക്കാനുള്ള ഒരു സംവിധാനമാണെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുണൈറ്റഡ് സ്റ്റേറ്റ്സിൽ എല്ലാ രാജ്യങ്ങളുമായും വ്യാപാരവും വാണിജ്യവും ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ അത് നീതിയുക്തവും പരസ്പരമുള്ളതും ആയിരിക്കണമെന്ന് ട്രംപ് ലോക നേതാക്കളോട് പറഞ്ഞു.
വ്യാപാര നിയമങ്ങൾ ലംഘിച്ച രാജ്യങ്ങൾ, നിയമങ്ങൾ പാലിച്ച രാജ്യങ്ങളെ മോശമായി ബാധിച്ചുവെന്ന് ട്രംപ് ആരോപിച്ചു. “അതുകൊണ്ടാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇപ്പോൾ മറ്റ് രാജ്യങ്ങൾക്ക് താരിഫുകൾ ചുമത്തുന്നത്. താരിഫുകൾ ഒരു പ്രതിരോധ സംവിധാനമായി ട്രംപ് ഭരണകൂടം ഉപയോഗിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. താരിഫുകൾ “എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ഭാവിയിൽ ഈ നയം സുസ്ഥിരമായിരിക്കുമെന്നും” ട്രംപ് പറഞ്ഞു.















