ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കവാടം ഉണ്ണികൃഷ്ണന്‍ പോറ്റി ദുരുപയോഗം ചെയ്തു; പലയിടത്തും കവാടം വെച്ച് പൂജ, പണം ഈടാക്കാൻ ലക്ഷ്യം

ചെന്നൈയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവില്‍ കവാടം സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത് ദുരുപയോഗം ചെയ്തു.. നടന്‍ ജയറാമിനെയും ഗായകന്‍ വീരമണി രാജുവിനെയും കൊണ്ട് പൂജിച്ച് വിശ്വാസ്യതയ്ക്ക് ശ്രമിക്കുകയും ചെയ്തു. കവാടം പൂജിച്ച് പണം ഈടാക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.

സ്വര്‍ണപ്പാളി തിരിച്ചു കൊണ്ടുവരുന്നതിനിടയില്‍ പലയിടത്തും വച്ച് പണമീടാക്കുന്ന തരത്തില്‍ ഇതിന്റെ പ്രദര്‍ശനം നടത്തി വരുമാനം ഉണ്ടാക്കി. ചങ്ങനാശേരിയില്‍ വച്ച് അയ്യപ്പന്റെ നട തൊട്ട് തൊഴുത് പൂജിക്കാനുള്ള അവസരം തനിക്ക് ഉണ്ടായിരുന്നുവെന്നും അതിനു ശേഷം ശ്രീകോവില്‍ കവാടവും പൂജിക്കാനുള്ള അവസരം ലഭിച്ചുവെന്നും പഴയ വീഡിയോയിൽ ജയറാം പറയുനതും കാണാം. ഇതില്‍ പണപ്പിരിവ് ഉണ്ടെന്നാണ് ഉയരുന്ന പരാതി.

അതേസമയം, സംഭവത്തില്‍ ദേവസ്വം വിജിലന്‍സിന്റെ അന്വേഷണം തുടരുന്നു. സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ നാളെ ചോദ്യം ചെയ്യും. വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനൗദ്യോഗിക യോഗം ഇന്ന് നടക്കും. ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരം പുളിമാത്തിലെ വീട്ടിലെത്തിയ ഉണ്ണിക്യഷ്ണന്‍ പോറ്റി നാളെ രാവിലെ പത്ത് മണിക്ക് തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് എസ്.പി സുനില്‍ കുമാറിന്റെ മുമ്പില്‍ ഹാജരാകും.