ട്രംപ് ഭരണകൂടത്തിന് വൻ വിജയം; ലക്ഷക്കണക്കിന് പേർ നാടുകടത്തപ്പെടും, വർക്ക് പെർമിറ്റുകൾ റദ്ദാകും; സാഹചര്യങ്ങൾ അതീവ ഗുരുതരം

വാഷിം​ഗ്ടൺ: വ്യാഴാഴ്ച രാവിലെ വരെ അമേരിക്കയിൽ നിയമപരമായി ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന ലക്ഷക്കണക്കിന് ഹെയ്തി സ്വദേശികളുടെയും ആയിരക്കണക്കിന് സിറിയൻ പൗരന്മാരുടെയും ഭാവി ഇപ്പോൾ പൂർണ്ണമായും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അവരുടെ വർക്ക് പെർമിറ്റുകളുടെ കാലാവധി അവസാനിക്കാനിരിക്കെ, നാടുകടത്തലിൽ നിന്നുള്ള നിയമപരമായ പരിരക്ഷയും റദ്ദാക്കപ്പെടും. ഇതോടെ വലിയൊരു വിഭാഗം ജനങ്ങൾ നിയമപരമായ പ്രതിസന്ധിയിലേക്ക് തള്ളിയിടപ്പെട്ടിരിക്കുകയാണ്.

അഭയാർത്ഥികൾക്ക് മാനുഷിക പരിഗണന നൽകി രാജ്യാന്തര തലത്തിൽ അനുവദിക്കുന്ന ‘ടെമ്പററി പ്രൊട്ടക്റ്റഡ് സ്റ്റാറ്റസ്’ (ടി.പി.എസ്) നീട്ടുന്നതിലും റദ്ദാക്കുന്നതിലും ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് (ഡി.എച്ച്.എസ്) പൂർണ്ണമായ അധികാരമുണ്ടെന്ന സുപ്രീം കോടതിയുടെ നിർണ്ണായക വിധിയാണ് ഈ പെട്ടെന്നുള്ള മാറ്റത്തിന് കാരണം. കൂട്ടത്തോടെയുള്ള നാടുകടത്തൽ പ്രഖ്യാപിച്ചിരുന്ന ട്രംപ് ഭരണകൂടത്തിന് ലഭിച്ച വൻ വിജയമായാണ് ഈ കോടതി വിധി വിലയിരുത്തപ്പെടുന്നത്. നിലവിൽ 3.5 ലക്ഷത്തോളം ഹെയ്തിക്കാർക്കും ആറായിരത്തോളം സിറിയക്കാർക്കുമാണ് ടി.പി.എസ് സംരക്ഷണം ലഭിച്ചിരുന്നതെങ്കിലും, ഈ വിധി മറ്റ് 11 രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് വിദേശ പൗരന്മാരെയും ബാധിക്കും.

ഇവർ താമസിക്കുന്ന പ്രദേശങ്ങളിലും ജോലി ചെയ്യുന്ന മേഖലകളിലും ഈ വിധി വലിയ ആഘാതം സൃഷ്ടിക്കും. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടത്തോടെയുള്ള രേഖകൾ റദ്ദാക്കൽ നടപടിയായിരിക്കും ഇതെന്നാണ് യു.സി.എൽ.എ ലോ സ്കൂളിലെ പ്രൊഫസറും സിറിയൻ ടി.പി.എസ് കേസിൽ സുപ്രീം കോടതിയിൽ വാദിച്ച അഭിഭാഷകനുമായ അഹിലൻ അരുളാനന്ദം അഭിപ്രായപ്പെട്ടത്. ആറിനെതിരെ മൂന്ന് വോട്ടുകൾക്കാണ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി പുറത്തുവന്നത്. മാനുഷികമോ പ്രകൃതിദത്തമോ ആയ പ്രതിസന്ധികൾ നേരിടുന്ന ചില പ്രത്യേക രാജ്യങ്ങളിലെ പൗരന്മാർക്ക് അമേരിക്കയിൽ നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും അനുവാദം നൽകുന്നതാണ് ടി.പി.എസ്. ഈ പദവി നൽകുന്നതുമായി ബന്ധപ്പെട്ട് ഡി.എച്ച്.എസ് എടുക്കുന്ന തീരുമാനങ്ങളെ മറികടക്കാൻ കീഴ്ക്കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നിലവിൽ 17 രാജ്യങ്ങൾക്കാണ് അമേരിക്ക ഈ പദവി നൽകിയിട്ടുള്ളത്. ഇതിൽ 13 രാജ്യങ്ങളുടെയും പ്രത്യേക പദവി റദ്ദാക്കാനാണ് ട്രംപ് ഭരണകൂടം നീക്കം നടത്തുന്നത്. വ്യാഴാഴ്ച കുടിയേറ്റവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിന് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ച രണ്ട് വലിയ വിജയങ്ങളിൽ ഒന്നാണിത്. ആറിനെതിരെ മൂന്ന് വോട്ടുകൾക്ക് തന്നെ പുറത്തുവന്ന മറ്റൊരു വിധിയിൽ, തെക്കൻ അതിർത്തിയിലൂടെയെത്തുന്ന കുടിയേറ്റക്കാരെ വ്യവസ്ഥാപിതമായി തിരിച്ചയക്കാൻ സർക്കാരിന് അനുമതി നൽകുന്ന വിവാദ നയവുമായി മുന്നോട്ട് പോകാൻ കോടതി ഗ്രീൻ സിഗ്നൽ നൽകി. ഈ രണ്ട് വിധികൾ വഴി, ആർക്കൊക്കെ അമേരിക്കയിൽ തുടരാൻ അനുവാദമുണ്ടെന്ന് തീരുമാനിക്കുന്ന കാര്യത്തിൽ നിലവിലെ ഭരണകൂടത്തിനും വരാനിരിക്കുന്ന സർക്കാരുകൾക്കും വലിയ തോതിലുള്ള അധികാരാവകാശങ്ങളാണ് കൈവന്നിരിക്കുന്നത്.

More Stories from this section

family-dental
witywide