
ഒക്ടോബറിലെ എഫ്.എ.ടി.എഫ്. പ്ലീനറി യോഗത്തിന് മുന്നോടിയായി അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണിൽ പൊടിയീടാൻ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ ഇനാം പാക്കിസ്ഥാൻ വർദ്ധിപ്പിച്ചു. അസ്ഹറിനെക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള പാരിതോഷികം ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ.) 70 ലക്ഷം പാക്കിസ്ഥാൻ രൂപയായാണ് ഉയർത്തിയത്. 2021-ൽ പ്രഖ്യാപിച്ച 50 ലക്ഷത്തിൽ നിന്നാണ് 20 ലക്ഷം രൂപയുടെ വർദ്ധനവ് വരുത്തിയത്.
എഫ്.എ.ടി.എഫിന്റെ ഗ്രേ ലിസ്റ്റിൽ വീണ്ടും ഉൾപ്പെടുന്നത് ഒഴിവാക്കാനാണ് എഫ്.ഐ.എ.യുടെ ‘റെഡ് ബുക്കിൽ’ ഉൾപ്പെടുത്തി പാക്കിസ്ഥാൻ ഈ നീക്കം നടത്തിയത്. അസ്ഹർ അഫ്ഗാനിസ്ഥാനിലേക്ക് കടന്നെന്നാണ് പാക്കിസ്ഥാൻ വാദിക്കുന്നതെങ്കിലും, ഇയാൾ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള നവാബ്ഷായിൽ ഒളിവിലുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടൊപ്പം മുംബൈ ഭീകരാക്രമണക്കേസിലെ ചില ലഷ്കറെ തൊയ്ബ ഭീകരരുടെ വിവരങ്ങളും ചിത്രങ്ങളും പുതിയ റെഡ് ബുക്കിൽ നിന്ന് പാക്കിസ്ഥാൻ നീക്കം ചെയ്തിട്ടുണ്ട്. 2019-ലെ പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനായ അസ്ഹറിനെതിരെ നടപടിയെടുക്കുന്നു എന്ന് വരുത്തിത്തീർക്കാനുള്ള പാക്കിസ്ഥാന്റെ തന്ത്രം വെറും നാടകമാണെന്നാണ് ഇന്ത്യൻ ഏജൻസികളുടെ വിലയിരുത്തൽ.
Ahead of FATF Plenary, Pakistan Hikes Bounty on JeM Chief Masood Azhar to PKR 70 Lakh














