
സി.പി.എം. വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെയും മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും രൂക്ഷവിമർശനം. തുടർഭരണത്തിന് കാരണഭൂതരായവർ തുടർച്ചയായ തിരഞ്ഞെടുപ്പ് തോൽവികളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കാസർകോട്ടു നിന്നുള്ള പ്രതിനിധി ഡോ. വി.പി.പി. മുസ്തഫ തുറന്നടിച്ചു. 2021-ന് ശേഷമുള്ള തിരഞ്ഞെടുപ്പ് തോൽവികൾ അപ്രതീക്ഷിതമല്ലെന്നും പാർട്ടിയുടെ പൾസ് മനസ്സിലാക്കി തന്ത്രങ്ങൾ മെനയുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നും വിപുലീകൃത യോഗത്തിൽ വിമർശനമുയർന്നു.
നേതാക്കളെ പേരെടുത്ത് പറയാതെയായിരുന്നു ജില്ലകളിൽ നിന്നുള്ള പ്രതിനിധികളുടെ കടന്നാക്രമണം. കണ്ണൂർ ജില്ലാ കമ്മിറ്റി എം.വി. ഗോവിന്ദന്റെ നേതൃത്വ ശേഷിയെ ചോദ്യം ചെയ്തപ്പോൾ കൊല്ലം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട കമ്മിറ്റികളും സമാനമായ എതിർപ്പുകൾ ഉയർത്തി. നേതാക്കളെ നയിക്കുന്നത് പാർലമെന്ററി വ്യാമോഹമാണെന്ന് കണ്ണൂരിൽ നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി. പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പിൽ നടപടിയെടുത്തപ്പോൾ തളിപ്പറമ്പിലെ വീഴ്ചയിൽ കണ്ണടച്ചത് സംസ്ഥാന സെക്രട്ടറിയെ സംരക്ഷിക്കാനാണെന്ന വിമർശനവും ഉയർന്നു.
അതേസമയം, ഇ.ഡി. റെയ്ഡിനെതിരായ വിഷയം വൈകാരികമായാണ് കോഴിക്കോട് ജില്ലാ നേതൃത്വം യോഗത്തിൽ ഉന്നയിച്ചത്. ഇ.ഡി. ചട്ടമ്പികളെപ്പോലെയാണ് പെരുമാറിയതെന്നും സ്ത്രീകളെയും കുട്ടികളെയും തോക്കിൻമുനയിൽ നിർത്തിയാണ് പരിശോധന നടത്തിയതെന്നും അവർ ആരോപിച്ചു. പാർട്ടിക്ക് നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാൻ നിലവിലെ യോഗരേഖ പര്യാപ്തമല്ലെന്നാണ് ഉയർന്ന പ്രധാന വിലയിരുത്തൽ.
Extended Committee Witnesses Fierce Attack: Leaders Urged to Take Responsibility for Election Losses













