മഡുറോയുടെ അറസ്റ്റ് മുൻകൂട്ടി കണ്ട് പന്തയം വെച്ചു; അമേരിക്കൻ സൈനികൻ പിടിയിൽ, നേടിയത് 400,000 ഡോളർ

വാഷിംഗ്ടൺ: വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റ് ലക്ഷ്യമിട്ടുള്ള സൈനിക നീക്കത്തിൻ്റെ രഹസ്യ വിവരങ്ങൾ ചോർത്തി ഓൺലൈൻ ബെറ്റിംഗിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച അമേരിക്കൻ സൈനികനെ നീതിന്യായ വകുപ്പ് (DOJ) അറസ്റ്റ് ചെയ്തു. ഗാനൻ കെൻ വാൻ ഡൈക്ക് എന്ന സ്പെഷ്യൽ ഓപ്പറേഷൻസ് സൈനികനാണ് പിടിയിലായത്.

മഡുറോയെ പിടികൂടിയ വിവരം പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ‘പോളിമാർക്കറ്റ്’ എന്ന പ്രെഡിക്ഷൻ പ്ലാറ്റ്‌ഫോമിൽ വാൻ ഡൈക്ക് ഏകദേശം 33,933 ഡോളർ വാതുവെച്ചു. മഡുറോ ജനുവരി 31-നകം പുറത്താകുമെന്നും അമേരിക്ക വെനസ്വേലയെ ആക്രമിക്കുമെന്നും ഉള്ള നാല് വ്യത്യസ്ത പ്രവചനങ്ങളിലായിരുന്നു പണം നിക്ഷേപിച്ചത്. ഇതിൽ നിന്ന് 1,242 ശതമാനം ലാഭമടക്കം 404,222 ഡോളറാണ് (ഏകദേശം 3.3 കോടിയിലധികം രൂപ) ഇയാൾ നേടിയത്.

സംശയാസ്പദമായ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ട പോളിമാർക്കറ്റ് അധികൃതർ വിവരം നീതിന്യായ വകുപ്പിന് കൈമാറി. അന്വേഷണം ആരംഭിച്ചതോടെ വാൻ ഡൈക്ക് തൻ്റെ പോളിമാർക്കറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും ക്രിപ്റ്റോ എക്സ്ചേഞ്ച് അക്കൗണ്ടിലെ വിവരങ്ങൾ മാറ്റാനും ശ്രമിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ഔദ്യോഗിക രഹസ്യങ്ങൾ ദുരുപയോഗം ചെയ്യൽ, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

“ഇത് പീറ്റ് റോസ് സ്വന്തം ടീമിന് വേണ്ടി വാതുവെക്കുന്നത് പോലെയാണ്” എന്നായിരുന്നു ഡോണൾഡ് ട്രംപിൻ്റെ പ്രതികരണം. ലോകം മുഴുവൻ ഒരു കാസിനോ ആയി മാറിക്കൊണ്ടിരിക്കുകയാണെന്നും ഇത്തരം ബെറ്റിംഗ് സൈറ്റുകളോട് തനിക്ക് താൽപ്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രെഡിക്ഷൻ മാർക്കറ്റുകളിലെ കൃത്രിമങ്ങൾ തടയാൻ കർശന നിയമങ്ങൾ കൊണ്ടുവരുമെന്ന് യുഎസ് അറ്റോർണി ജയ് ക്ലേട്ടൻ വ്യക്തമാക്കി.

പ്രെഡിക്ഷൻ മാർക്കറ്റിലെ ഇൻസൈഡർ ട്രേഡിംഗുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നടക്കുന്ന ആദ്യത്തെ പ്രോസിക്യൂഷനാണിത്. ഇറാൻ ഭരണാധികാരി ആയത്തുള്ള അലി ഖമേനിയുടെ പുറത്താകലുമായി ബന്ധപ്പെട്ടും സമാനമായ രീതിയിൽ മറ്റൊരു ഉപയോക്താവ് 550,000 ഡോളർ നേടിയത് ഇപ്പോൾ നിരീക്ഷണത്തിലാണ്. സമാനമായ കുറ്റത്തിന് ഇസ്രായേലിലും കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു സൈനികൻ അറസ്റ്റിലായിരുന്നു.

മഡുറോയെ പിടികൂടിയ ശേഷം പാർപ്പിച്ചത് ‘യുഎസ്എസ് ഐവോ ജിമ’ എന്ന കപ്പലിലായിരുന്നു. സൈനിക വേഷത്തിൽ തോക്കേന്തി ഈ കപ്പലിൻ്റെ ഡെക്കിൽ നിൽക്കുന്ന വാൻ ഡൈക്കിൻ്റെ ചിത്രം പ്രോസിക്യൂട്ടർമാർ പ്രധാന തെളിവായി ഹാജരാക്കിയിട്ടുണ്ട്.

ജനുവരി 3-ന് അമേരിക്കൻ സൈന്യം നടത്തിയ അതീവ രഹസ്യമായ ‘ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്’ എന്ന സൈനിക നീക്കത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ പിടിയിലായത്. ആധുനിക യുദ്ധതന്ത്രങ്ങളും രഹസ്യാന്വേഷണ മികവും ഒത്തുചേർന്ന ഈ ഓപ്പറേഷൻ ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് അമേരിക്ക ഈ ദൗത്യം നടപ്പിലാക്കിയത്. മഡുറോയുടെ വസതിയുടെ കൃത്യമായ മാതൃക ഉണ്ടാക്കി അമേരിക്കൻ എലൈറ്റ് സൈനികർ മാസങ്ങളോളം പരിശീലനം നടത്തിയിരുന്നു. ജനുവരി 3-ന് പുലർച്ചെ ഏകദേശം 2 മണിയോടെയാണ് ദൗത്യം ആരംഭിച്ചത്. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലെ വൈദ്യുതി ബന്ധം യുഎസ് സൈബർ ആക്രമണത്തിലൂടെ വിച്ഛേദിച്ചു. ഇത് അമേരിക്കൻ വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും തിരിച്ചറിയപ്പെടാതെ നഗരത്തിലേക്ക് കടക്കാൻ സഹായകമായി. അമേരിക്കയുടെ എലൈറ്റ് യൂണിറ്റായ ഡെൽറ്റ ഫോഴ്സ് (Delta Force) ഹെലികോപ്റ്ററുകളിൽ മഡുറോയുടെ വസതിയിൽ വന്നിറങ്ങി. വസതിയിലെ സ്റ്റീൽ വാതിലുകൾ തകർക്കാൻ അത്യാധുനിക ബ്ലോടോർച്ചുകൾ വരെ അവർ കരുതിയിരുന്നു. ഏകദേശം 150 മിനിറ്റ് നീണ്ട ഓപ്പറേഷനൊടുവിൽ മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും സൈന്യം കസ്റ്റഡിയിലെടുത്തു. മഡുറോ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അമേരിക്കൻ സൈന്യം അവരെ തടയുകയായിരുന്നു.

American soldier caught betting on Maduro’s arrest, wins $400,000

More Stories from this section

family-dental
witywide