
ടെഹ്‌റാൻ: ലോകരാഷ്ട്രങ്ങൾക്ക് മേൽ സ്വന്തം നയങ്ങൾ അടിച്ചേൽപ്പിക്കാൻ അമേരിക്കയ്ക്ക് ഇനി സാധിക്കില്ലെന്ന് ഇറാൻ. മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച പുതിയ നിർദ്ദേശം വാഷിംഗ്ടൺ പരിഗണിക്കുന്നതിനിടെയാണ് ഇറാൻ്റെ കടുത്ത പ്രതികരണം പുറത്തുവന്നത്.
സ്വതന്ത്ര രാഷ്ട്രങ്ങൾക്ക് മേൽ നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള അധികാരം അമേരിക്കയ്ക്ക് നഷ്ടപ്പെട്ടുവെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് റെസ തലായ്-നിക് വ്യക്തമാക്കി. “അമേരിക്ക തങ്ങളുടെ നിയമവിരുദ്ധവും യുക്തിരഹിതവുമായ ആവശ്യങ്ങൾ ഉപേക്ഷിക്കേണ്ടി വരും,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ നിർണായക വഴിത്തിരിവായേക്കാവുന്ന പുതിയ സമാധാന നിർദ്ദേശമാണ് ഇറാൻ ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്നത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും സംബന്ധിച്ച കാര്യങ്ങളാണ് ഇതിലുള്ളത്. ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതിന് പകരമായി ഇറാനു മേലുള്ള അമേരിക്കൻ സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കണം എന്നതാണ് ഇറാൻ്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ വേണ്ടെന്നും യുദ്ധം അവസാനിച്ച ശേഷം പിന്നീട് പരിഗണിക്കാമെന്നും ഇറാൻ പറയുന്നു. എന്നാൽ ആണവ വിഷയം ചർച്ചകളിൽ നിന്ന് ഒഴിവാക്കുന്നതിനോട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. അതിനിടെ, മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ സജീവമായി തുടരുകയാണ്.
America’s power to dictate has ended, it can no longer impose policies on independent nations; Iran issues stern warning















