
മസ്‌കറ്റ്/ലണ്ടൻ: അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു എണ്ണ ടാങ്കർ കപ്പലിന് നേരെ അജ്ഞാത വസ്തു വന്ന് പതിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. കപ്പലിൽ നിന്ന് ലഭിച്ച റേഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിവരം പുറത്തുവിട്ടത്.
ഒമാൻ തീരത്തുള്ള ‘ലിമ’യ്ക്ക് സമീപം വെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം യുകെഎംടിഒയുടെ മുന്നറിയിപ്പ് സന്ദേശത്തിൽ വ്യക്തമാക്കിയിട്ടില്ല. കപ്പലിന് സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തി വ്യക്തമല്ല.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന വാണിജ്യ കപ്പലുകൾക്കും ടാങ്കറുകൾക്കും നേരെ ഇറാൻ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ഒമാൻ തീരത്തോട് ചേർന്നുള്ള തെക്കൻ പാത ഒഴിവാക്കണമെന്നും, ഇറാന്റെ കടലതിർത്തിക്കുള്ളിലൂടെയുള്ള വടക്കൻ പാത ഉപയോഗിച്ച് മുൻകൂട്ടി അനുമതി വാങ്ങിയ ശേഷമേ യാത്ര ചെയ്യാവൂ എന്നും ഇറാനിയൻ അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെയാണ് പുതിയ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Another attack on a tanker in the Strait of Hormuz; Commercial sector in concern













