കണ്ണൂർ സൈബർ പൊലീസ് എടുത്ത കേസിൽ പിടിയിലായ അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന് ഇയാളെ തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ആയങ്കി നിലവിൽ ജാമ്യാപേക്ഷ നൽകിയിട്ടില്ലെന്നാണ് സൂചന. കോതമംഗലത്തെ കേസുമായി ബന്ധപ്പെട്ട് ഊന്നുകൽ പൊലീസ് നാളെ ഇയാളെ ഫോർമൽ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ കണ്ണൂർ കോടതിയിൽ സമർപ്പിക്കും.
തളിപ്പറമ്പിൽ അർജുൻ ആയങ്കി ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ മണിക്കൂറുകൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ പുലർച്ചെ രണ്ടേമുക്കാലോടെയാണ് ഇയാൾ പിടിയിലാകുന്നത്. കീഴടങ്ങാൻ ഉറപ്പിച്ചാണ് ആയങ്കി തന്നെ കാണാൻ എത്തിയതെന്നും താൻ ഇയാളെ ഒളിപ്പിച്ചിട്ടില്ലെന്നും അഭിഭാഷക അഡ്വ. ഡെലീറ്റ ടൈറ്റസ് വ്യക്തമാക്കി. പൊലീസ് എത്തിയ ഉടൻ തന്നെ ഇയാളെ കൈമാറിയതായും അവർ അറിയിച്ചു.
ആഭ്യന്തരമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുകയും പൊലീസിനെ വെട്ടിച്ച് നടക്കുകയും ചെയ്ത അർജുൻ ആയങ്കിയുടെ അറസ്റ്റ് ആഭ്യന്തര വകുപ്പിന് വലിയ ആശ്വാസവും നേട്ടവുമായി. ഇത് ഗുണ്ടകളുടെ നാടല്ല കേരളമാണെന്ന ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് അറസ്റ്റ്. ഈ അറസ്റ്റിനൊപ്പം തന്നെ സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ‘ഓപ്പറേഷൻ ഗ്രിപ്പ്’ കൂടുതൽ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.
Arjun Ayanki remanded: Transferred to Thalassery Special Sub Jail











