കാഷ് പട്ടേൽ ഒക്ടോബറിൽ റഷ്യ സന്ദർശിച്ചേക്കും; ആവശ്യവുമായി വരുകയാണെങ്കിൽ വെറുംകൈയോടെ വരരുതെന്ന് ക്രെംലിൻ അനുകൂല പത്രം

വാഷിങ്ടൺ: യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് വാഷിങ്ടണും മോസ്കോയും തമ്മിൽ ഭിന്നത തുടരുന്നതിനിടെ, എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ ഒക്ടോബർ മധ്യത്തിൽ റഷ്യ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു. എഫ്ബിഐ മേധാവിയുടെ ഇത്തരമൊരു സന്ദർശനം “അസാധാരണവും അതീവ സെൻസിറ്റീവുമായ” നീക്കമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പട്ടേലിന്റെ യാത്രാപദ്ധതികളെക്കുറിച്ച് അറിവുള്ള യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഒക്ടോബർ 14, 15 തീയതികളിലാണ് പട്ടേലിന്റെ റഷ്യ സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. ആദ്യം മോസ്കോയും തുടർന്ന് സെന്റ് പീറ്റേഴ്സ്ബർഗും സന്ദർശിക്കാനാണ് പദ്ധതി. സോവിയറ്റ് കാലത്തെ കെജിബിയുടെ പിൻഗാമിയായ റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ്എസ്ബിയായിരിക്കും പട്ടേലിന്റെ ആതിഥേയരാകാൻ സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.

പട്ടേൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെയോ അദ്ദേഹത്തിന്റെ മുതിർന്ന രാഷ്ട്രീയ ഉപദേഷ്ടാക്കളെയോ കാണുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സന്ദർശനത്തിനിടെ ചർച്ച ചെയ്യാനിരിക്കുന്ന വിഷയങ്ങളും വ്യക്തമല്ല. 2013ൽ റഷ്യ സന്ദർശിച്ചതായി സ്ഥിരീകരിക്കപ്പെട്ട അവസാന എഫ്ബിഐ ഡയറക്ടർ റോബർട്ട് മുള്ളറായിരുന്നു. പിന്നീട് 2016ലെ ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി റഷ്യയ്ക്കുണ്ടായിരുന്ന ബന്ധവും യുഎസ് തിരഞ്ഞെടുപ്പുകളിൽ ഇടപെടാനുള്ള റഷ്യയുടെ വ്യാപകമായ ശ്രമങ്ങളും അന്വേഷിക്കുന്നതിനായി മുള്ളറെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു.

ഡോണൾഡ് ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലം മുതൽ റഷ്യയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളിൽ പട്ടേൽ സജീവമായി ഇടപെട്ടിട്ടുണ്ട്. 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് വിജയിക്കാൻ റഷ്യയുമായി രഹസ്യധാരണയുണ്ടാക്കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെ ചോദ്യം ചെയ്യാൻ ശ്രമിച്ചതും ഇതിൽ ഉൾപ്പെടുന്നു. എഫ്ബിഐ മേധാവിയായ ശേഷവും ശ്രദ്ധേയമായ വിദേശയാത്രകൾ നടത്തുന്ന പട്ടേലിന്റെ നടപടികൾ കോൺഗ്രസിന്റെ നിരീക്ഷണത്തിന് വിധേയമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പട്ടേലിന്റെ റഷ്യൻ സന്ദർശന വാർത്തയോട് പ്രതികരിച്ച ക്രെംലിൻ അനുകൂല റഷ്യൻ പത്രമായ മോസ്കോവ്സ്കി കൊംസോമൊലെറ്റ്സ്, എന്തെങ്കിലും സഹായം ആവശ്യപ്പെട്ടാണ് പട്ടേൽ എത്തുന്നതെങ്കിൽ വെറുംകൈയോടെ വരാതിരിക്കുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പ് നൽകി. ഡെമോക്രാറ്റുകൾക്കെതിരെ ഉപയോഗിക്കാവുന്ന ചില രഹസ്യ വിവരങ്ങൾ റഷ്യയുടെ കൈവശമുണ്ടെന്നാണ് കരുതുന്നത്. അത് ഏതെങ്കിലും തരത്തിൽ അമേരിക്കൻ ഭാഗത്തിന് കൈമാറാൻ ഞങ്ങൾക്ക് കഴിയുമെന്ന് റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ ആർബാറ്റോവ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യു.എസ്. ആൻഡ് കനേഡിയൻ സ്റ്റഡീസിലെ വ്ലാദിമിർ വാസിലിയേവ് പത്രത്തോട് പറഞ്ഞു. പട്ടേലിന്റെ സന്ദർശനത്തിന് പിന്നിലെ സാധ്യതയുള്ള കാരണങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഷ്യൻ ഇന്റർനാഷണൽ അഫയേഴ്സ് കൗൺസിലുമായി അടുത്ത് പ്രവർത്തിക്കുന്ന വാസിലിയേവ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഉന്നത നയതന്ത്രജ്ഞനായ സെർജി ലാവ്റോവ് അധ്യക്ഷനായ ബോർഡിന്റെ മേൽനോട്ടത്തിലുള്ള സ്ഥാപനവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. അതേസമയം, അമേരിക്കൻ ഭാഗത്തിനും കൈമാറാൻ എന്തെങ്കിലും ഉണ്ടാകാം. റഷ്യൻ ഭാഗം പകരം ഞങ്ങൾക്ക് എന്താണ് ലഭിക്കുക? എന്ന് ചോദിച്ചേക്കാം. അല്ലെങ്കിൽ ഈ വിഷയത്തെക്കുറിച്ചോ മറ്റേതെങ്കിലും വിഷയത്തെക്കുറിച്ചോ നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? എന്ന് അന്വേഷിച്ചേക്കാം എന്ന് വാസിലിയേവ് പറഞ്ഞു.

Kash Patel plans Russia trip in October; Kremlin-friendly newspaper warns he better not come empty-handed if he has a favor to ask

More Stories from this section

family-dental
witywide