യുദ്ധപ്രതിസന്ധിക്കിടെ ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്കം പൂർത്തിയായി; വിലാപയാത്രയിൽ പങ്കെടുത്തത് ജനലക്ഷങ്ങൾ

ടെഹ്റാൻ: കടുത്ത യുദ്ധപ്രതിസന്ധികൾക്കും ആശങ്കകൾക്കും നടുവിൽ ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ ഖബറടക്ക ചടങ്ങുകൾ പൂർത്തിയായി. രണ്ട് രാജ്യങ്ങളിലായി ഏഴ് ദിവസങ്ങളിലായി നടന്ന വിലാപയാത്രയിൽ ഒരുകോടി അമ്പത് ലക്ഷത്തിലധികം (15 മില്യൺ) ജനങ്ങളാണ് അന്തരിച്ച നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തിയത്.

ഖമേനിയുടെ വിലാപയാത്ര ലോകശ്രദ്ധ ആകർഷിച്ചെങ്കിലും, മേഖലയിൽ വീണ്ടും ശക്തമായ യുഎസ് വ്യോമാക്രമണങ്ങളുടെ നിഴലിലായിരുന്നു ചടങ്ങുകൾ നടന്നത്. ചൊവ്വാഴ്ച മുതൽ യുഎസ് ആക്രമണങ്ങൾ പുനരാരംഭിച്ചിരുന്നു. ഈ പുതിയ ആക്രമണങ്ങളിൽ ഇതുവരെ 14 പേർ കൊല്ലപ്പെട്ടതായും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. യുദ്ധം വീണ്ടും കടുക്കുന്ന പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ വരും ദിവസങ്ങളിൽ ആശങ്ക കൂടുതൽ വർദ്ധിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.

ഫെബ്രുവരി 28-ന് നടന്ന സംയുക്ത യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെടുന്നത്. സുരക്ഷാ കാരണങ്ങളാലും യുദ്ധസാഹചര്യങ്ങൾ കാരണവും നാല് മാസങ്ങൾക്ക് ശേഷമാണ് ഔദ്യോഗിക സംസ്കാര ചടങ്ങുകൾ നടന്നത്. 2026 ജൂലൈ ആദ്യവാരത്തോടെയാണ് (ജൂലൈ 3 മുതൽ 9 വരെ) ചടങ്ങുകൾ പൂർത്തിയായത്. ഖമേനിയുടെ ജന്മനാടായ കിഴക്കൻ ഇറാനിലെ മഷദ് നഗരത്തിലുള്ള ഇമാം റെസ ദേവാലയത്തിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. ഷിയാ മുസ്ലീങ്ങളുടെ എട്ടാമത്തെ ഇമാമായ ഇമാം റെസയുടെ ഈ മന്ദിരം ഇറാനിലെ ഏറ്റവും പവിത്രമായ ആരാധനാലയമായി കണക്കാക്കപ്പെടുന്നു.

ഫെബ്രുവരിയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിൻ്റെ മകൾ, മരുമകൻ, ചെറുമകൾ എന്നിവരെയും ഇവിടെയാണ് ഖബറടക്കിയത്. അലി ഖമേനിയുടെ മരണശേഷം അദ്ദേഹത്തിൻ്റെ മകൻ മൊജ്തബ ഖമേനിയെ ഇറാൻ്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിതാവിൻ്റെ വിലാപയാത്രയിലോ ഖബറടക്ക ചടങ്ങുകളിലോ മൊജ്തബ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടില്ല. ഫെബ്രുവരിയിലെ ആക്രമണത്തിൽ അദ്ദേഹത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും അദ്ദേഹം ഇപ്പോഴും ഒളിവിലാണെന്നുമാണ് റിപ്പോർട്ടുകൾ. ഖമേനിയുടെ മൂത്തമകൻ മുസ്തഫയാണ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്.

Ayatollah Ali Khamenei’s burial completed amid war crisis; millions attend mourning procession

More Stories from this section

family-dental
witywide