
ബോസ്റ്റൺ: ലോകകപ്പ് ഫുട്ബോളിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയുടെ പടയോട്ടത്തിന് അന്ത്യം കുറിച്ച് ഫ്രാൻസ് സെമിഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് മൊറോക്കോയെ പരാജയപ്പെടുത്തിയത്.
ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബെലെ എന്നിവരാണ് വിജയികൾക്കായി ഗോളുകൾ നേടിയത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ ഫ്രാൻസിന് ലഭിച്ച പെനാൽറ്റി എംബാപ്പെ പാഴാക്കിയതോടെ ഇരു ടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. എന്നാൽ രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ ഫ്രാൻസ് 60-ാം മിനിറ്റിൽ എംബാപ്പെയുടെ തകർപ്പൻ ഗോളിലൂടെ മുന്നിലെത്തി. ഈ ടൂർണമെന്റിൽ എംബാപ്പെയുടെ എട്ടാം ഗോളായിരുന്നു ഇത്. തുടർന്ന് 66-ാം മിനിറ്റിൽ എംബാപ്പെയുടെ അസിസ്റ്റിൽ നിന്ന് ഡെംബെലെ ഫ്രാൻസിന്റെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു.തുടർച്ചയായ മൂന്നാം തവണയാണ് ഫ്രാൻസ് ലോകകപ്പിന്റെ സെമിഫൈനലിൽ യോഗ്യത നേടുന്നത്.
സെമിയിൽ സ്‌പെയിൻ – ബെൽജിയം മത്സരത്തിലെ വിജയികളെയാണ് ഫ്രാൻസ് നേരിടുക. കഴിഞ്ഞ 2022 ലോകകപ്പ് സെമിഫൈനലിലും ഫ്രാൻസ് മൊറോക്കോയെ ഇതേ സ്കോറിന് (2-0) പരാജയപ്പെടുത്തിയിരുന്നു.
France in the World Cup semi-finals; defeated Morocco 2-0 in the quarter-finals, Mbappe and Dembele scored














