
വാഷിംഗ്ടൺ: ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി പ്രഖ്യാപിച്ച കടൽ മാർഗ്ഗമുള്ള ഉപരോധത്തിന്റെ ഭാഗമായി ഇതുവരെ 127 വാണിജ്യ കപ്പലുകൾ തിരിച്ചുവിട്ടതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഉപരോധം ലംഘിക്കാൻ ശ്രമിച്ച ആറ് കപ്പലുകൾ യു.എസ് സൈന്യം ആക്രമണത്തിലൂടെ പ്രവർത്തനരഹിതമാക്കിയതായും സെന്റകോം വ്യക്തമാക്കി.
അതേസമയം, കടുത്ത യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുന്ന മേഖലയിലേക്ക് മാനുഷിക സഹായങ്ങളുമായി എത്തിയ 36 കപ്പലുകളെ കർശന പരിശോധനകൾക്ക് ശേഷം കടന്നുപോകാൻ അനുവദിച്ചിട്ടുണ്ടെന്നും അമേരിക്കൻ സൈനിക വിഭാഗം പ്രസ്താവനയിലൂടെ അറിയിച്ചു.
നിലവിലെ ഇറാൻ യുദ്ധത്തിൽ ഉണ്ടായ കനത്ത സാമ്പത്തിക-നയതന്ത്ര പ്രതിസന്ധികൾക്ക് പരിഹാരം കാണാനും, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു അന്തിമ കരാറിലേക്ക് ഇറാനെ എത്തിക്കാനും ട്രംപ് ഭരണകൂടം കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്. ഇറാന്റെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണ കയറ്റുമതിയും കടൽ മാർഗ്ഗമുള്ള വ്യാപാരവും പൂർണ്ണമായി തടയുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം ഈ കപ്പൽ ഉപരോധം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നത്.
ഇറാൻ അടച്ചുപൂട്ടിയ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കുക എന്നതും അമേരിക്കയുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. എന്നാൽ യു.എസിന്റെ ഈ കപ്പൽ ഉപരോധം മേഖലയിലെ സമുദ്രവ്യാപാരത്തെയും ആഗോള ഊർജ്ജ വിപണിയെയും കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.















