മുൻ സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് കൊണ്ട് കേരളം പദ്ധതിയിൽ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട് 99 കോടിയിലധികം രൂപയാണ് വാങ്ങിയിരിക്കുന്നത്. തടഞ്ഞുവെച്ച പണവും വന്നിട്ടുണ്ട്. കൂടാതെ 106 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും പി എം ശ്രീയിൽ തുടരാൻ നിർബന്ധിതരായി എന്നും ഉപസമിതി റിപ്പോർട്ടിന് ശേഷമായിരിക്കും തുടർനടപടിയെന്നും വി ഡി സതീശൻ പറഞ്ഞു.
ആശയപരമായി പദ്ധതിയോടുള്ള എതിർപ്പുകളിൽ ഒന്ന് പാഠ്യപദ്ധതിയിൽ കേന്ദ്ര സർക്കാർ ഇടപെടരുത് എന്നാണ്,പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിന് നൽകണം. ഒരു കാരണവശാലും പാഠ്യപദ്ധതിയിൽ ഇടപെടാനുള്ള അവകാശം കേന്ദ്രത്തിന് സംസ്ഥാന സർക്കാർ നൽകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്ര സർക്കാറിന്റെ പിഎം ശ്രീയിൽ തീരുമാനമെടുക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ എൻ ഷംസുദീൻ, റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്. സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ തുടർ നടപടി സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പി എം ശ്രീ ഫണ്ട് വാങ്ങിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പി എം ശ്രീ നടപ്പിലാക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാറിനെ അറിയിച്ചിരുന്നു. അത് വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിനെ അറിയിച്ചതാണ്. പി എം ശ്രീ വിഷയത്തിൽ ഒരു രൂപയുടെ കാശ് പോലും എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല. സർക്കാർ അന്ന് രൂപീകരിച്ച സബ് കമ്മിറ്റി പിന്നെ കൂടിയിട്ടുണ്ടായിരുന്നില്ലെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.
Chief minister VD Satheesan says Kerala government is forced to continue with controversial project as previous LDF government had ‘already entered into an agreement’ and ‘received money’ from Centre














