ന്യൂഡൽഹി: ഡിജിറ്റൽ ബാങ്കിങ് രേഖകൾ നിയമപരമായ തെളിവായി അംഗീകരിക്കുന്നതിനുള്ള ബാങ്കേഴ്സ് ബുക്സ് എവിഡൻസ് ബിൽ രാജ്യസഭ ഇന്ന് ബിൽ അംഗീകരിച്ചു. ലോക്സഭ നേരത്തെ ബിൽ പാസാക്കിയിരുന്നു. നിലവിലെ ബാങ്കിങ് സംവിധാനത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നിയമചട്ടക്കൂട് ആധുനികവത്കരിക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ബാങ്കർമാരുടെ പുസ്തകങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾക്ക് നിയമപരമായ അടിത്തറ നൽകുകയും സമകാലിക ഡിജിറ്റൽ ബാങ്കിങ് രീതികൾക്കനുസരിച്ച് നിയമം പരിഷ്കരിക്കുകയുമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.
ബാങ്കറുടെ പുസ്തകത്തിലെ ഇലക്ട്രോണിക് അല്ലെങ്കിൽ ഡിജിറ്റൽ രേഖകൾ തെളിവായി സ്വീകരിക്കാനും അവയ്ക്ക് നിയമപരമായ സാധുതയും പ്രാബല്യവും നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്.ബില്ലിന്മേലുള്ള ചർച്ചയ്ക്ക് മറുപടി നൽകവെ ധനമന്ത്രി നിർമല സീതാരാമൻ ഇത് രാജ്യത്തെ കൂടുതൽ വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന സുപ്രധാന പരിഷ്കാര നടപടിയാണെന്ന് പറഞ്ഞു. ബാങ്കേഴ്സ് ബുക്സ് എവിഡൻസ് ആക്ട് 1891ൽ നിലവിൽ വന്നപ്പോൾ ബാങ്കിങ് സംവിധാനം പൂർണമായും കടലാസ് രേഖകളെ ആശ്രയിച്ചിരുന്നതായി അവർ ചൂണ്ടിക്കാട്ടി.
ഇന്ന് ഇന്ത്യ സമ്പദ്‌വ്യവസ്ഥയുടെ ഡിജിറ്റൽവത്കരണത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിരിക്കുകയാണെന്ന് സീതാരാമൻ പറഞ്ഞു. ബാങ്കിങ്, സാമ്പത്തിക ഇടപാടുകൾ ഭൂരിഭാഗവും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയാണ് നടക്കുന്നത്. മൊബൈൽ ഫോണിലെ ഒറ്റ ക്ലിക്കിലൂടെ പോലും ഇത്തരം സേവനങ്ങൾ ലഭ്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അവർ പറഞ്ഞു. ഈ സാഹചര്യത്തിൽ രാജ്യത്തെ നിയമചട്ടക്കൂടും സാങ്കേതിക മുന്നേറ്റങ്ങൾക്കനുസരിച്ച് മാറേണ്ടത് അനിവാര്യമാണെന്ന് ധനമന്ത്രി വ്യക്തമാക്കി.
നിലവിലുള്ള 1891ലെ നിയമം നിയമനടപടികളിൽ തെളിവായി സ്വീകരിക്കുന്നതിന് ബാങ്കുകളുടെ ഭൗതിക രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.ബാങ്കർമാരുടെ രേഖകൾക്കായി സാങ്കേതികവിദ്യയെ ആശ്രയിക്കാത്ത നിയമചട്ടക്കൂടാണ് പുതിയ ബിൽ ഒരുക്കുന്നതെന്ന് സീതാരാമൻ പറഞ്ഞു. ഇലക്ട്രോണിക്, ഡിജിറ്റൽ ബാങ്കിങ് രേഖകൾക്ക് ഔദ്യോഗിക അംഗീകാരം നൽകുകയും അവ നിയമനടപടികളിൽ തെളിവായി സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
രേഖകളുടെ സാക്ഷ്യപ്പെടുത്തൽ നടപടികൾ ഏകീകരിക്കുകയും മാനുവൽ, ഡിജിറ്റൽ, ഇലക്ട്രോണിക് ഒപ്പുകളിലൂടെ രേഖകൾ സ്ഥിരീകരിക്കാൻ അവസരം നൽകുകയും ചെയ്യും.
Digital banking records to be accepted as legal evidence; Rajya Sabha passes Bankers’ Books Evidence Bill.














