സൗദി-തുർക്കി-പാക് പ്രതിരോധ കരാർ: ഇറാനെ വിവരങ്ങൾ ധരിപ്പിച്ച് പാകിസ്താൻ; വെറുമൊരു കടലാസ് ഉടമ്പടിയെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഇസ്ലാമാബാദ്: സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച നാറ്റോ മാതൃകയിലുള്ള സംയുക്ത പ്രതിരോധ ഉടമ്പടിയുടെ പ്രധാന വിവരങ്ങൾ പാകിസ്താൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി പങ്കുവെച്ചു. തിങ്കളാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിൽ, തന്ത്രപ്രധാനമായ സഹകരണം ശക്തിപ്പെടുത്തുന്നതിനും മേഖലാ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ കരാറെന്ന് ഇഷാഖ് ദാർ ഇറാനെ അറിയിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിർണായക വിവരങ്ങൾ പങ്കുവെച്ചതിന് പാക് വിദേശകാര്യ മന്ത്രിക്ക് അരാഗ്ചി നന്ദി അറിയിച്ചതായും ഔദ്യോഗിക കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച മക്കയിൽ വെച്ച് ഒപ്പുവെച്ച ഈ ചരിത്രപരമായ പ്രതിരോധ കരാർ പ്രകാരം മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെയുണ്ടാകുന്ന ആക്രമണം മൂന്ന് രാജ്യങ്ങൾക്കും എതിരെയുള്ള ആക്രമണമായി കണക്കാക്കും. ഒന്നിലധികം കോണുകളിൽ നിന്നുള്ള സുരക്ഷാ ഭീഷണികൾ സൗദി അറേബ്യ നേരിടുന്ന സാഹചര്യത്തിലാണ് യു.എസ് സഖ്യകക്ഷികളായ മൂന്ന് രാജ്യങ്ങൾ തമ്മിൽ ഇത്തരമൊരു കരാറിലെത്തിയത്. കരാറിലുള്ള ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ മറ്റ് രണ്ട് രാജ്യങ്ങളും സൈനികമായി ഇടപെടാൻ ഈ ഉടമ്പടി ബാധ്യസ്ഥരാക്കുന്നു.

എന്നാൽ പുതിയ ത്രികക്ഷി പ്രതിരോധ കരാറിനെതിരെ ഇറാൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. തുർക്കിയും പാകിസ്താനുമായുള്ള വെറുമൊരു കടലാസ് ഉടമ്പടി സൗദി അറേബ്യക്ക് സുരക്ഷ ഉറപ്പാക്കില്ലെന്ന് ഇറാൻ പാർലമെന്റിലെ ദേശീയ സുരക്ഷാ-വിദേശനയ സമിതി അംഗം ഇബ്രാഹിം റെസായി മുന്നറിയിപ്പ് നൽകി. ദശാബ്ദങ്ങളായി അമേരിക്കയെ മാത്രം അന്ധമായി ആശ്രയിച്ചത് കൊണ്ട് സൗദിക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞില്ലെന്നും അതേ അനുഭവം തന്നെയായിരിക്കും ഈ കരാറിനുമുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide