
ന്യൂയോർക്ക്: ലോക ഭൂപടത്തിൽ ഭൂഖണ്ഡങ്ങളുടെയും രാജ്യങ്ങളുടെയും വലുപ്പം കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്നതിനായുള്ള ഐക്യരാഷ്ട്രസഭയുടെ (യുഎൻ) പ്രമേയത്തെ ഇന്ത്യ പിന്തുണച്ചു. എന്നാൽ, ഇത് ഏതെങ്കിലും ഒരു പ്രത്യേക മാപ്പ് പ്രൊജക്ഷൻ രീതിയെ മാത്രം പിന്തുണയ്ക്കുന്നതിനായി ആകരുതെന്ന് ഇന്ത്യ വ്യക്തമാക്കി.
യുഎൻ പൊതുസഭയിലെ വോട്ടെടുപ്പിനെക്കുറിച്ച് സംസാരിക്കവേ, യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷൻ ഫസ്റ്റ് സെക്രട്ടറി രഘൂ പുരി, കൂടുതൽ കൃത്യവും യഥാർത്ഥവുമായ ഭൂപട രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ പ്രമേയത്തിന് പിന്നിലെ ലക്ഷ്യത്തെ ഇന്ത്യ “സ്വാഗതം ചെയ്യുന്നു” എന്ന് വ്യക്തമാക്കി. “സമൂഹങ്ങൾ ഭൂമിശാസ്ത്രത്തെയും ലോകത്തിന്റെ യഥാർത്ഥ അളവുകളെയും മനസിലാക്കുന്നതിൽ ഭൂപടങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു. എങ്കിലും, പ്രമേയത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിൽ വ്യക്തത വരുത്താനും അദ്ദേഹം മറന്നില്ല. “ഈ പ്രമേയത്തെ ‘ഈക്വൽ ഏരിയ’ മാപ്പ് പ്രൊജക്ഷനുകളുടെ കൂടുതൽ വിപുലമായ ഉപയോഗത്തിനും പരിഗണനയ്ക്കുമായുള്ള പിന്തുണയായി മാത്രമാണ് കാണേണ്ടത്, അല്ലാതെ ‘ഈക്വൽ എർത്ത്’ പ്രൊജക്ഷനെയോ മറ്റേതെങ്കിലും പ്രത്യേക മാപ്പ് മാതൃകയെയോ അംഗീകരിക്കുന്നതായി കാണരുത്,” രഘൂ പുരി പറഞ്ഞു. കൂടുതൽ കൃത്യമായ ഭൂപടങ്ങൾ നിർമ്മിക്കാനുള്ള നീക്കത്തെ ഇന്ത്യ പിന്തുണയ്ക്കുമ്പോൾ തന്നെ, ഇത് ഏതെങ്കിലും ഒരു പ്രത്യേക ഭൂപട മാതൃകയ്ക്കുള്ള പിന്തുണയായി കരുതരുതെന്ന് ഇന്ത്യ വ്യക്തമാക്കി.
193 അംഗങ്ങളുള്ള യുഎൻ ജനറൽ അസംബ്ലി വെള്ളിയാഴ്ചയാണ് പ്രമേയം പാസാക്കിയത്. പ്രമേയത്തിന് അനുകൂലമായി 164 രാജ്യങ്ങൾ വോട്ട് ചെയ്തപ്പോൾ 6 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അമേരിക്ക പ്രമേയത്തിനെതിരെ വോട്ട് ചെയ്തു.
തോഗോ സ്പോൺസർ ചെയ്ത ഈ പ്രമേയം, പരമ്പരാഗതമായി ഉപയോഗിക്കുന്ന ഭൂപടങ്ങൾ ഉത്തരാർദ്ധഗോളത്തിലെയും ദക്ഷിണാർദ്ധഗോളത്തിലെയും ഭൂപ്രദേശങ്ങളുടെ വലുപ്പം തെറ്റായി കാണിക്കുന്നു എന്നതിനെ തുടർന്നാണ് സഭയുടെ മുന്നിലെത്തിയത്. നിലവിലെ മാപ്പുകൾ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ദക്ഷിണേഷ്യ തുടങ്ങിയ പ്രദേശങ്ങളുടെ യഥാർത്ഥ വലുപ്പം കുറച്ചു കാണിക്കാൻ ഇടയാക്കുന്നുണ്ടെന്നും ഇത് ആഗോളതലത്തിൽ തെറ്റായ കാഴ്ചപ്പാട് സൃഷ്ടിക്കുന്നുണ്ടെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു. എസ്റ്റോണിയ, ജോർജിയ, ലിത്വാനിയ, മോൾഡോവ, സെർബിയ, ഉക്രെയ്ൻ എന്നീ രാജ്യങ്ങളാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്.
Don’t underestimate the size of Africa and South Asia; India supports UN map reform resolution, US opposes















