
അംറോഹ: വിവാഹശേഷവും പരസ്പരം വേർപിരിഞ്ഞ് ജീവിക്കാൻ സാധിക്കില്ലെന്ന കാരണത്താൽ ഒരേ യുവാവിനെ ഒന്നിച്ച് വിവാഹം കഴിച്ച് മൂന്ന് സഹോദരിമാർ. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ദൗരിയ ഗ്രാമത്തിലാണ് കൗതുകകരവും ഒപ്പം വൻ വിവാദങ്ങൾക്കും വഴിവെച്ച ഈ സംഭവം നടന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ സരോജ് (20), സാവിത്രി റാണി (19), ഇവരുടെ കസിൻ സന്തോഷ് ഖടക്‌വംശി (18) എന്നിവരാണ് വധുക്കൾ. ഇവരുടെ സോഷ്യൽ മീഡിയ വീഡിയോകളുടെ ക്യാമറാമാനായിരുന്ന വികാസ് ഖടക്‌വംശി (20) എന്ന യുവാവിനെയാണ് ഇവർ ഒരുമിച്ച് വിവാഹം കഴിച്ചത്.
ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ളവരാണ് ഈ മൂന്ന് യുവതികളും. കഴിഞ്ഞ ആറ് മാസമായി ഇവരുടെ റീൽസുകളും വീഡിയോകളും ക്യാമറയിൽ പകർത്തിയിരുന്നത് വികാസായിരുന്നു. ചില വീഡിയോകളിൽ ഇയാൾ ഇവരുടെ ഭർത്താവായി അഭിനയിക്കുകയും ചെയ്തിരുന്നു.
ചെറുപ്പം മുതൽ ഒരുമിച്ച് വളർന്ന തങ്ങൾക്ക് വിവാഹശേഷവും വേർപിരിയാൻ താല്പര്യമില്ലായിരുന്നുവെന്ന് പെൺകുട്ടികൾ വ്യക്തമാക്കുന്നു. വീട്ടുകാർ വെവ്വേറെ വിവാഹം ആലോചിക്കാൻ തുടങ്ങിയതോടെയാണ്, വേർപിരിയാതിരിക്കാൻ ഒരേ വ്യക്തിയെത്തന്നെ വിവാഹം കഴിക്കാൻ ഇവർ തീരുമാനിച്ചത്. സഹോദരിമാരുടെ വൈകാരിക ബന്ധം മനസ്സിലാക്കിയതിനാലാണ് താൻ ഈ വിവാഹത്തിന് സമ്മതിച്ചതെന്ന് വികാസും പ്രതികരിച്ചു.
അംറോഹയിലെ പ്രശസ്തമായ ചാമുണ്ട മാതാ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവീട്ടുകാരുടെയും സാന്നിധ്യമില്ലാതെ വിവാഹം നടന്നത്. വികാസ് മൂന്ന് പേരുടെയും നെറ്റിയിൽ സിന്ദൂരം ചാർത്തുകയും, യുവതികൾ ഭർത്താവിന്റെ കാൽ തൊട്ട് വന്ദിക്കുകയും ചെയ്യുന്ന വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
തങ്ങൾ എല്ലാവരും പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും യുവതികൾ മാധ്യമങ്ങളോട് പറഞ്ഞു. പുരാണ കാലത്ത് മൂന്ന് രാജ്ഞിമാരുണ്ടായിരുന്ന ദശരഥ മഹാരാജാവിനെ ഉദാഹരിച്ചാണ് ഇവർ തങ്ങളുടെ തീരുമാനത്തെ ന്യായീകരിച്ചത്. എന്നാൽ, ഈ വിവാഹം സനാതന ധർമ്മത്തിനും സാമൂഹിക മര്യാദകൾക്കും വിരുദ്ധമാണെന്ന് ആരോപിച്ച് പ്രാദേശിക ഹിന്ദു സംഘടനകളും പ്രദേശവാസികളും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ഹിന്ദു വിവാഹ നിയമപ്രകാരം ഒരു ഹിന്ദു പുരുഷന് ഒരേ സമയം ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിക്കാൻ നിയമപരമായ അനുമതിയില്ലെന്നും, അതിനാൽ ഈ വിവാഹത്തിന് നിയമസാധുതയില്ലെന്നും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംഭവത്തിൽ അംറോഹ പൊലീസ് അന്വേഷണം ആരംഭിക്കുകയും നാല് പേരെയും ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്.
Three sisters married the same young man!















