
വാഷിംഗ്ടൺ: തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങൾ പ്രസിദ്ധീകരിച്ചുവെന്ന് കാട്ടി പ്രമുഖ അമേരിക്കൻ മാഗസിനായ ‘ദി അറ്റ്‌ലാൻ്റിക്’ -നെതിരെ എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ കോടതിയിൽ. 250 മില്യൺ ഡോളർ (ഏകദേശം 2100 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അദ്ദേഹം മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.
തൻ്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ അമിതമായി മദ്യപിച്ചെന്നും ഡ്യൂട്ടിയിൽ നിന്ന് വിശദീകരണമില്ലാതെ വിട്ടുനിന്നെന്നും ഉള്ള മാഗസിൻ്റെ ആരോപണങ്ങൾ തന്നെ ദോഷകരമായി ബാധിച്ചുവെന്ന് പട്ടേൽ അവകാശപ്പെടുന്നു. വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് മാഗസിൻ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, പട്ടേലിൻ്റെ പെരുമാറ്റം പൊതുസുരക്ഷയ്ക്കും ദേശീയ സുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കിയതായും ആരോപിച്ചിരുന്നു.
എന്നാൽ തങ്ങളുടെ റിപ്പോർട്ടിനെ അറ്റ്‌ലാൻ്റിക് പ്രതിരോധിച്ചു. യുഎസിൽ ഒരു മാനനഷ്ടക്കേസ് വിജയിക്കണമെങ്കിൽ, പ്രസാധകർ ‘യഥാർത്ഥ വിദ്വേഷത്തോടെ’ ആണ് പ്രവർത്തിച്ചതെന്ന് ഉദ്യോഗസ്ഥർ തെളിയിക്കേണ്ടതുണ്ട്. “കാഷ് പട്ടേലിനെക്കുറിച്ചുള്ള ഞങ്ങളുടെ റിപ്പോർട്ടിംഗിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. അടിസ്ഥാനരഹിതമായ ഈ കേസിനെതിരെ മാഗസിനെയും ഞങ്ങളുടെ പത്രപ്രവർത്തകരെയും ഞങ്ങൾ ശക്തമായി പ്രതിരോധിക്കും,” അറ്റ്‌ലാൻ്റിക് പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച ഫോക്സ് ന്യൂസിൽ പ്രത്യക്ഷപ്പെട്ട പട്ടേൽ, റിപ്പോർട്ടിനോട് പ്രതികരിക്കുകയും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. പട്ടേലിൻ്റെ പ്രശസ്തി നശിപ്പിക്കാനും അദ്ദേഹത്തെ സ്ഥാനത്തുനിന്ന് പുറത്താക്കാനുമായി “വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങൾ” ആണ് ലേഖനത്തിലുള്ളതെന്ന് കേസിൽ പറയുന്നു. ലേഖനത്തിലെ അപകീർത്തികരമെന്ന് അവകാശപ്പെടുന്ന നിരവധി ഭാഗങ്ങളും പരാതിയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
കൂടാതെ, ലേഖനത്തിലെ വിശദമായ ആരോപണങ്ങളോട് പ്രതികരിക്കാൻ തനിക്ക് മതിയായ സമയം നൽകിയില്ലെന്നും തൻ്റെ അഭിഭാഷകൻ അയച്ച കത്ത് മാഗസിൻ അവഗണിച്ചെന്നും പട്ടേൽ ആരോപിക്കുന്നു. പ്രതികരിക്കാൻ വെറും രണ്ട് മണിക്കൂർ മാത്രമാണ് നൽകിയതെന്നാണ് കേസിൽ പറയുന്നത്. “ആരോപണങ്ങൾ തീർത്തും തെറ്റാണെന്ന് അവർക്ക് അറിയാമായിരുന്നു. എന്നിട്ടും അവർ അത് പ്രസിദ്ധീകരിച്ചു,” പട്ടേലിൻ്റെ അഭിഭാഷകൻ ജെസ്സി ബിന്നൽ എക്സിൽ കുറിച്ചു.
1964-ലെ യുഎസ് സുപ്രീം കോടതി വിധി പ്രകാരം, ഒരു വാർത്താ സ്ഥാപനം ഉള്ളടക്കം തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് പ്രസിദ്ധീകരിക്കുകയോ റിപ്പോർട്ടിംഗിൽ ഗുരുതരമായ വീഴ്ച വരുത്തുകയോ ചെയ്താൽ മാത്രമേ അത് ‘യഥാർത്ഥ വിദ്വേഷം’ ആയി കണക്കാക്കൂ.
അതേസമയം, പ്രതികരണം തേടിയില്ലെന്ന ആരോപണം അറ്റ്‌ലാൻ്റിക് റിപ്പോർട്ടർ സാറാ ഫിറ്റ്‌സ്‌പാട്രിക് നിഷേധിച്ചു. “ഞങ്ങൾ വൈറ്റ് ഹൗസിനെയും നീതിന്യായ വകുപ്പിനെയും സമീപിച്ചിരുന്നു, അവരാരും തന്നെ ഒന്നും നിഷേധിച്ചില്ല. 19 വിശദമായ ചോദ്യങ്ങൾ ഉൾപ്പെടെ നിരവധി അവസരങ്ങൾ ഞങ്ങൾ നൽകിയിരുന്നു. അതിനാൽ ഓരോ വാക്കിൻ്റെയും ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നു,” അവർ പറഞ്ഞു.
ഇതുപതിലധികം ആളുകളുമായി നടത്തിയ അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലാണ് ലേഖനം തയ്യാറാക്കിയതെന്ന് മാഗസിൻ വ്യക്തമാക്കി. വൈറ്റ് ഹൗസ്, ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് എന്നിവരുടെ പ്രതികരണങ്ങളും എഫ്.ബി.ഐയുടെ പ്രസ്താവനയും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. എഫ്.ബി.ഐ നൽകിയ മറുപടിയിൽ “ഇതെല്ലാം തെറ്റാണ്, കോടതിയിൽ കാണാം, ചെക്ക് ബുക്കുമായി വന്നോളൂ” എന്ന് പട്ടേൽ പറഞ്ഞതായും ലേഖനത്തിലുണ്ട്.
FBI Director Kash Patel files $250 million defamation lawsuit against ‘The Atlantic’ magazine















