
അബുദാബി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന യുദ്ധസാഹചര്യ കണക്കിലെടുത്ത് തങ്ങളുടെ പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ വിദേശകാര്യ മന്ത്രാലയം. ഇറാൻ, ഇറാഖ്, ലബനൻ എന്നീ രാജ്യങ്ങളിലേക്കാണ് നിലവിൽ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത് .മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ മുൻകരുതൽ നടപടിയെന്നും മന്ത്രാലയം അറിയിച്ചു. ഈ രാജ്യങ്ങളിൽ നിലവിൽ തങ്ങുന്ന യുഎഇ പൗരന്മാർ എത്രയും വേഗം മടങ്ങിവരണമെന്നും അധികൃതർ നിർദേശിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി മന്ത്രാലയത്തിൻ്റെ ഹോട്ട്ലൈൻ നമ്പറായ +97180044444 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ വിദേശത്തുള്ള പൗരന്മാർ ‘തവാജുദി’ സേവനത്തിൽ രജിസ്റ്റർ ചെയ്യണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മേഖലയിലെ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് വിമാന സർവീസുകളിലും നിയന്ത്രണങ്ങൾ തുടരുകയാണ്.
സുരക്ഷ ഉറപ്പാക്കുന്നതിനായി ഇറാൻ, ഇറാഖ് വ്യോമപാതകൾ ഒഴിവാക്കി പല വിമാനങ്ങളും വഴിതിരിച്ചുവിട്ടാണ് സർവീസ് നടത്തുന്നത്. ഇത് യാത്രാ സമയം വർധിക്കാൻ കാരണമായേക്കാം. യാത്ര തടസ്സപ്പെട്ടവർക്കായി മിക്ക വിമാനക്കമ്പനികളും സൗജന്യ റീബുക്കിംഗ് അല്ലെങ്കിൽ ടിക്കറ്റ് തുക തിരിച്ചുനൽകുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇറാനിയൻ പാസ്പോർട്ട് ഉള്ളവർക്ക് യുഎഇ വഴി ട്രാൻസിറ്റ് ചെയ്യുന്നതിനും നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Fear of war in the Middle East: UAE imposes travel ban on citizens to Iran, Iraq, Lebanon














