നേപ്പാളിനെ പിടിച്ചുലച്ച പ്രളയം: ജലവൈദ്യുത പദ്ധതികളിൽ 500-ഓളം പേർ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം ദുഷ്കരം

ഡെഹ്‌റാഡൂൺ: നേപ്പാളിലുണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തെ തുടർന്ന് വിവിധ ജലവൈദ്യുത പദ്ധതികൾക്കുള്ളിൽ അഞ്ഞൂറിലധികം ആളുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. മോശം കാലാവസ്ഥയും ദുർഘടമായ ഭൂപ്രകൃതിയും അവഗണിച്ചും രക്ഷാ ഏജൻസികൾ ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. നേപ്പാൾ സായുധ പൊലീസാണ് ശനിയാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.

നേപ്പാൾ സൈന്യവും നേപ്പാൾ ആംഡ് പൊലീസ് ഫോഴ്സും (NAPF) സംയുക്തമായാണ് ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. സൈന്യത്തിൻ്റെ 7,000-ത്തോളം സൈനികരെയും സായുധ പൊലീസിൻ്റെ നാലായിരത്തോളം ഉദ്യോഗസ്ഥരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.

അപ്പർ ത്രിശൂലി, അപ്പർ ത്രിശൂലി-1, രസുവ ഹൈഡ്രോ പവർ, ത്രിശൂലി 3എ, ചിലിമേ ഖോല, ലാംഗ്‌ടാങ് ഹൈഡ്രോ പവർ എന്നീ ആറ് പ്രമുഖ പദ്ധതികളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രധാനമായും രക്ഷാപ്രവർത്തനം നടക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും ചുരുങ്ങിയത് 500 പേരെങ്കിലും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങൾ ഉപയോഗിച്ചാണ് തിരച്ചിൽ.

റോഡ് ഗതാഗതം പൂർണ്ണമായി തകർന്നതും കനത്ത മഴയും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. രസുവ ജില്ലയിലെ ധുഞ്ചെ വരെ മാത്രമാണ് ഇപ്പോൾ നാലുചക്ര വാഹനങ്ങൾക്ക് പോകാൻ സാധിക്കുന്നത്. അതിനുശേഷമുള്ള പ്രദേശങ്ങളിലേക്ക് ഹെലികോപ്റ്ററുകൾ മാത്രമാണ് ഏക ആശ്രയം. പദ്ധതി പ്രദേശങ്ങൾക്ക് സമീപം വലിയ പാറക്കല്ലുകളും ചെളിയും വന്നടിഞ്ഞിരിക്കുന്നതിനാൽ ആളുകൾ കുടുങ്ങിക്കിടക്കുന്ന തുരങ്കങ്ങളുടെ കവാടങ്ങൾ വൃത്തിയാക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ദുരന്തത്തിൻ്റെ ആദ്യ ദിവസം മുതൽ സായുധ പൊലീസിലെ 13 ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

60 മണിക്കൂറിന് ശേഷം ആറുവയസ്സുകാരിക്ക് അത്ഭുത രക്ഷപെടൽ

കനത്ത ദുരന്തത്തിനിടയിലും പ്രത്യാശ നൽകുന്ന ഒരു അത്ഭുത രക്ഷപെടലും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. രസുവയിലെ തിമുറെയിൽ തകർന്ന വീടിൻ്റെ അവശിഷ്ടങ്ങൾക്കിടയിലും ചെളിയിലും പെട്ടുപോയ മനീഷ എന്ന ആറുവയസ്സുകാരിയെ 60 മണിക്കൂറുകൾക്ക് ശേഷം ജീവനോടെ പുറത്തെടുത്തു. കുട്ടിയുടെ കരച്ചിൽ കേട്ട സായുധ പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കൾക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 38 ചൈനീസ് പൗരന്മാരും 5 ഇന്ത്യക്കാരും ഉൾപ്പെടെ 208 പേരെ സൈന്യം ഹെലികോപ്റ്റർ മാർഗ്ഗം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനത്തിൻ്റെ രീതികൾ അടിക്കടി മാറ്റേണ്ടി വരുന്നുണ്ടെന്ന് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ രാജാറാം വ്യക്തമാക്കി. ത്രിശൂലി 3എ തുരങ്കത്തിൽ അടിഞ്ഞുകൂടിയ ചെളിയും പാറകളും നീക്കം ചെയ്ത് വഴി കണ്ടെത്താൻ ഡ്രില്ലിംഗ് മെഷീനുകൾ ഉപയോഗിക്കുകയാണ് സൈനികരിപ്പോൾ.

Floods hit Nepal: Around 500 people trapped in hydroelectric projects; rescue operations difficult

More Stories from this section

family-dental
witywide