
വാഷിംഗ്ടൺ: അമേരിക്കയുടെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുസ്സഹമാക്കി കടുത്ത ഉഷ്ണതരംഗം. ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ച ചൂട്, വാരാന്ത്യത്തോടെ പടിഞ്ഞാറൻ മേഖലകളിൽ കുറയുമെങ്കിലും വരും ദിവസങ്ങളിൽ കിഴക്കൻ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തെക്കൻ കാലിഫോർണിയ, അരിസോണ, ഫീനിക്സ്, ട്യൂസൺ, പാം സ്പ്രിങ്സ് തുടങ്ങിയ നഗരങ്ങളിൽ ശനിയാഴ്ച രാത്രി വരെ കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ‘എക്സ്ട്രീം ഹീറ്റ് വാണിങ്’ പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജനങ്ങൾ ദീർഘനേരം പുറത്തിറങ്ങരുതെന്നും, വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ഊർജ്ജസംരക്ഷണം ഉറപ്പാക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. സാൻ ഡിയാഗോ, ലോസ് ആഞ്ചലസ്, സാന്റാ ബാർബറ തുടങ്ങിയ തീരദേശ മേഖലകളിൽ ‘ഹീറ്റ് അഡ്വൈസറി’യും നിലവിലുണ്ട്.
പടിഞ്ഞാറൻ മേഖലകളിൽ വരും ദിവസങ്ങളിൽ നേരിയ ആശ്വാസം പ്രതീക്ഷിക്കുമ്പോൾ, ഉഷ്ണതരംഗം മിഡ്‌വെസ്റ്റ് മേഖലകളിലേക്ക് പടരുകയാണ്. കൻസാസ് സിറ്റി, വിചിത, ഡെസ് മോയിൻസ് തുടങ്ങിയ നഗരങ്ങളിൽ ഞായറാഴ്ച ഉച്ചയോടെ ചൂട് അനുഭവപ്പെടുന്ന തോത് 100 ഡിഗ്രി ഫാരൻഹീറ്റിനോട് അടുക്കും.
ചൊവ്വാഴ്ചയോടെ ഷിക്കാഗോ നഗരത്തിൽ ചൂട് 90 ഡിഗ്രിക്ക് മുകളിലെത്തും. നോർത്ത് കരോലിനയിലെ ഷാർലറ്റ്, റാലി, വിർജീനിയയിലെ റിച്ചമണ്ട്, തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി എന്നിവടങ്ങളിൽ ഹീറ്റ് ഇൻഡക്സ് 100 ഡിഗ്രി കടന്നേക്കും. അടുത്ത ആഴ്ചയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കുമെങ്കിലും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഈ ഉഷ്ണതരംഗം കാര്യമായി ബാധിക്കില്ലെന്നാണ് പ്രവചനം.
Severe heatwave hits western US; millions in distress as heat moves east














