
വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെച്ച ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ മുൻ യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോൾ ആഗോള യുദ്ധതന്ത്രങ്ങളിൽ വലിയൊരു മാറ്റത്തിന് സമയമായെന്ന് മുന്നറിയിപ്പ് നൽകി. ലോകത്തിലെ വൻകിട സൈന്യങ്ങളൊന്നും തന്നെ ഇന്നത്തെ കാലഘട്ടത്തിന് ആവശ്യമായ വേഗതയോ സാങ്കേതിക നൂതനത്വമോ കൈവരിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വിക്ടർ പിൻചുക് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘യാൽറ്റ യൂറോപ്യൻ സ്ട്രാറ്റജി’ ഫോറത്തിന്‍റെ രണ്ടാം ദിനത്തിലാണ് ഡ്രിസ്‌കോൾ പങ്കെടുത്തത്. പെറെനിയൽ ഓട്ടോണമി മേധാവിയും ഗൂഗിൾ മുൻ സിഇഒയുമായ എറിക് ഷ്മിറ്റിനൊപ്പം ഫരീദ് സക്കറിയ മോഡറേറ്റ് ചെയ്ത സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്രെയ്ൻ സൈന്യം വികസിപ്പിച്ചെടുത്ത സാങ്കേതിക മുന്നേറ്റങ്ങളെ, പ്രത്യേകം ‘ഡെൽറ്റ’ എന്ന സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിനെ ഇരുവരും പ്രശംസിച്ചു. റഡാറുകൾ, സെൻസറുകൾ, സൈനികർ എന്നിവരിൽ നിന്നുള്ള വിവരങ്ങൾ തത്സമയം സംയോജിപ്പിച്ച് യുദ്ധക്കളത്തിലെ സാഹചര്യം വ്യക്തമായി കാണിച്ചുതരുന്ന പ്ലാറ്റ്‌ഫോമാണിത്. നിലവിൽ അമേരിക്കൻ സൈന്യത്തിന്റെ കൈവശമുള്ള സാങ്കേതികവിദ്യകളേക്കാൾ ഏറെ മുന്നിലാണ് ഈ പ്ലാറ്റ്‌ഫോമെന്ന് ഡ്രിസ്‌കോൾ കൂട്ടിച്ചേർത്തു. നിർമ്മിത ബുദ്ധിയും ഉയർന്ന പ്രോസസിങ് ശേഷിയും കൂടുതൽ ശക്തമാക്കുന്നതോടെ റഷ്യയെ സാങ്കേതികമായും തന്ത്രപരമായും മറികടന്ന് പൂർണ്ണമായി പരാജയപ്പെടുത്താൻ യുക്രെയ്ന് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.













