
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ മാറ്റുന്നത് സംബന്ധിച്ച് ഇറാന്മാരുമായി ഗൾഫ് രാജ്യങ്ങൾ ഒമാനിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ തനിക്ക് യാതൊരു താല്പര്യവുമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അയർലൻഡിലെ തന്റെ ഗോൾഫ് കോഴ്സിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപ് യു.എസിന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്. “അവർക്ക് അതുകൊണ്ട് സന്തോഷം ലഭിക്കുമെങ്കിൽ നടക്കട്ടെ, എനിക്ക് അതിൽ ഒരു കാര്യവുമില്ല” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം ഇറാൻ തടസ്സപ്പെടുത്തിയത് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മേഖലയിലെ സമാധാനത്തിനായി ഗൾഫ് രാജ്യങ്ങൾ നേരിട്ട് ചർച്ചയ്ക്ക് തയ്യാറെടുത്തത്. എന്നാൽ ഇറാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കരാറിലെത്താൻ അവർ നിരന്തരം അമേരിക്കയെ ബന്ധപ്പെടുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
മിഡ്‌ടേം തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്നും അതിന് ശേഷം ആഗോള വിപണിയിൽ പെട്രോൾ വില കുത്തനെ താഴുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, സഖ്യകക്ഷികളുടെ നയതന്ത്ര നീക്കങ്ങളോടുള്ള ട്രംപിന്റെ ഈ തണുപ്പൻ പ്രതികരണം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.













