വാഷിങ്ടൺ: 1996ലെ വിമാന വെടിവെപ്പ് കേസിൽ നടപടി ശക്തമാക്കി അമേരിക്ക. 1996ൽ മനുഷ്യാവകാശ സഹായ ദൗത്യവുമായി പറന്ന രണ്ട് വിമാനങ്ങൾ വെടിവെച്ച് തകർത്ത സംഭവത്തിൽ മുൻ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്ക്ക് എതിരെ അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് കൊലക്കുറ്റം ചുമത്തി. പുതുതായി പുറത്തുവിട്ട കോടതി രേഖകളിലാണ് ഈ വിവരം വ്യക്തമാക്കുന്നത്. സംഭവത്തിൽ മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടിരുന്നു. ‘ബ്രദേഴ്സ് ടു ദ റെസ്ക്യൂ’ എന്ന സംഘടനയുടെ വിമാനങ്ങളിലുണ്ടായിരുന്ന നാല് യാത്രക്കാരുടെ മരണവുമായി ബന്ധപ്പെട്ട് കൊലപാതകം, അമേരിക്കൻ പൗരന്മാരെ കൊല്ലാനുള്ള ഗൂഢാലോചന, വിമാന നശീകരണം എന്നിവ ഉൾപ്പെടെ ഏഴ് കുറ്റങ്ങളാണ് റൗൾ കാസ്ട്രോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ക്യൂബയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രവാസികൾക്ക് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു ഈ സംഘടന. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരായ അമേരിക്കയുടെ സമ്മർദ്ദനടപടികളുടെ വലിയ മുന്നേറ്റമായാണ് ഈ കേസിനെ വിലയിരുത്തുന്നത്. എന്നാൽ 94കാരനായ റൗൾ കാസ്ട്രോ അമേരിക്കൻ കോടതിയിൽ നേരിട്ട് ഹാജരാകുമോയെന്നത് ഇപ്പോഴും വ്യക്തമല്ല. ഏപ്രിൽ 23ന് ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിച്ചിരുന്നുവെന്നും ഇന്ന് അത് പൊതുജനങ്ങൾക്ക് പുറത്തുവിട്ടതാണെന്നും ആക്ടിംഗ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് മയാമിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏകദേശം 70 വർഷത്തിനിടെ ആദ്യമായാണ് ക്യൂബൻ ഭരണകൂടത്തിലെ ഉന്നത നേതാവിനെ അമേരിക്കൻ പൗരന്മാരുടെ മരണത്തിന് കാരണമായ അക്രമ സംഭവങ്ങളിൽ ഈ രാജ്യത്ത് കുറ്റം ചുമത്തുന്നത് എന്ന് ടോഡ് ബ്ലാഞ്ച് പറഞ്ഞു. അമേരിക്കക്കാരെ ലക്ഷ്യമാക്കി കൊലപ്പെടുത്തുന്ന രാജ്യങ്ങളെയും നേതാക്കളെയും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കാനാവില്ല. ആരായാലും, എന്ത് പദവിയിലായാലും, എത്ര വർഷങ്ങൾ കഴിഞ്ഞാലും അമേരിക്കക്കാരെ കൊന്നാൽ ഞങ്ങൾ പിന്തുടരുമെന്ന ലളിതവും പ്രധാനവുമായ സന്ദേശം പ്രസിഡന്റ് ട്രംപ് പുനഃസ്ഥാപിക്കുകയാണ്, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആകാശത്ത് വെടിവെച്ച് കൊലപ്പെടുത്തിയ ആ നിരപരാധികളായ ആളുകളെ അമേരിക്കൻ സർക്കാർ മറന്നിട്ടില്ല, എന്നും ബ്ലാഞ്ച് പറഞ്ഞു. മയാമി ആസ്ഥാനമായ ‘ബ്രദേഴ്സ് ടു ദ റെസ്ക്യൂ’ സംഘടന ഫ്ലോറിഡ കടലിടുക്കിലൂടെ ദുരിതത്തിലായ ക്യൂബൻ കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി മനുഷ്യാവകാശ രക്ഷാദൗത്യങ്ങൾ നടത്തിവന്നിരുന്നുവെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.1990കളുടെ തുടക്കത്തിൽ ക്യൂബൻ രഹസ്യാന്വേഷണ ഏജന്റുമാർ ഈ സംഘടനയിൽ നുഴഞ്ഞുകയറി വിമാന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ക്യൂബൻ സർക്കാരിന് കൈമാറിയെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥരുടെ ആരോപണം. ഈ വിവരങ്ങൾ ഉപയോഗിച്ചാണ് 1996 ഫെബ്രുവരി 24നുണ്ടായ വെടിവെപ്പ് ദൗത്യം ക്യൂബൻ സൈനിക നേതൃത്വം ആസൂത്രണം ചെയ്തതെന്നും അമേരിക്ക ആരോപിക്കുന്നു.
Former Cuban president Raúl Castro indicted in US over 1996 fatal downing of two planes











