കെഎസ്ആര്‍ടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ ബസ് എന്ന യുഡിഎഫ് ഗവൺമെൻ്റിൻ്റെ പ്രഖ്യാപനം നടപ്പിലാക്കാന്‍ കടമ്പകള്‍ ഏറെയെന്ന് റിപ്പോർട്ടുകൾ. സൗജന്യ യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഏതൊക്കെ സര്‍വീസുകളില്‍ ആനുകൂല്യം ലഭിക്കുമെന്നുള്ളതും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
ജൂണ്‍ 15 മുതല്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കെഎസ്ആര്‍ടിസി എംഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് കൈമാറി. മന്ത്രിസഭയുടെ അംഗീകാരത്തോടെ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.
അതേസമയം, സൗജന്യ യാത്ര എല്ലാ ബസ്സുകളിലും 112 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്ക്. അനുകൂലം ഓര്‍ഡിനറി ബസ്സില്‍ മാത്രമായാല്‍ 57 കോടി,സിറ്റി ഫാസ്റ്റ് ഓര്‍ഡിനറി ബസ്സില്‍ 90 കോടി എന്നിങ്ങനെയാണ് നഷ്ട കണക്ക്. എന്നാല്‍ ഇതിനുള്ള സാമ്പത്തികം എങ്ങനെ കണ്ടെത്തും എന്നുള്ളതില്‍ സര്‍ക്കാര്‍ ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. 140 കിലോമീറ്റര്‍ വരെയുള്ള ഓര്‍ഡിനറി ബസ്സുകളില്‍ മാത്രമായിരിക്കും അനുകൂലമെന്നാണ് റിപ്പോർട്ടുകൾ.
Free travel for women: KSRTC may lose Rs 112 crore, estimates











