
ആലപ്പുഴ: ഉസ്ബസ്ക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയയുടെ കൊലപാതകത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം തലക്കേറ്റ ക്ഷതം തന്നെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കുട്ടിയുടെ ശരീരമാസകലം മർദ്ദനമേറ്റിരുന്നുവെന്ന ബന്ധുക്കളുടെ ആരോപണവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം.
കേസിൽ അറസ്റ്റിലായ മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൾ അനമിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. സാവരിയയുടെ ശരീരത്തിലുടനീളം മർദനമേറ്റ മുറിവുകളും പാടുകളുമുണ്ട്. യുവതിയെ മതപരിവർത്തനത്തിന് യുവാവ് നിരന്തരം പ്രേരിപ്പിച്ചിട്ടും പെൺകുട്ടി അതിന് തയ്യാറായില്ലെന്നും സഹപാഠി അതിക്രൂരമായാണ് മർദിച്ചതെന്നും സാവരിയയുടെ കാല് മുതൽ തല വരെ ചതവുകൾ ഉണ്ടായിരുന്നുവെന്നും കൊലപാതക കാരണം എന്താണെന്ന് അറിയില്ലെന്നും സാവരിയയുടെ ബന്ധു പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലാപ് ടോപ്പ് കൊണ്ട് തലക്കടിയേറ്റ് മലയാളി വിദ്യാർത്ഥിനിയായ സാവരിയ കൊല്ലപ്പെട്ടത്. നാട്ടിലെത്തിച്ച മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് തലയ്ക്കേറ്റ ക്ഷതമാണ് കൊലപാതക കാരണമെന്ന് വ്യക്തമായത്. മരണത്തിൽ ഉസ്ബസ്കിസ്ഥാനിലെ നിയമനടപടികൾ നിരീക്ഷിക്കുമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടെങ്കിൽ BNSS 208 അനുസരിച്ച് ഇന്ത്യയിൽ കുറ്റവിചാരണയ്ക്കുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Murder of Malayali medical student in Uzbekistan: Post-mortem report cites head injury as the cause of death.











