
ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചതിൽ പിണറായി സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ഇത്തരമൊരു പരിപാടി സർക്കാർ നേരിട്ട് സംഘടിപ്പിച്ചത് പാർട്ടിയുടെ നയങ്ങൾക്കും നിലപാടുകൾക്കും വിരുദ്ധമാണെന്ന കടുത്ത വിമർശനമാണ് കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നത്. സമുദായ ബോർഡിന്റെ പരിപാടിയാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ സർക്കാരിന് കഴിയില്ലെന്നും, ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൃത്യമായി ഇടപെടുന്നതിൽ സർക്കാരിന് പരാജയം സംഭവിച്ചുവെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ എ പത്മകുമാറിനെതിരെ തുടക്കത്തിൽ തന്നെ കർശന നടപടി സ്വീകരിക്കണമായിരുന്നുവെന്നും കേന്ദ്ര കമ്മിറ്റിയിൽ വിമർശനം ഉയർന്നു. തുടക്കത്തിൽ തന്നെ ഉചിതമായ നടപടികൾ കൈക്കൊണ്ടിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഇത്ര വലിയ തിരിച്ചടി നേരിടേണ്ടി വരുമായിരുന്നില്ലെന്നാണ് സിസി വിലയിരുത്തിയത്. വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഉയർന്നുവന്നത്.
Global Ayyappa Sangamam a Serious Lapse: CPIM Central Committee Severely Criticizes Pinarayi Government













