
വാഷിങ്ടൺ: H-1B വിസ പദ്ധതിയിൽ പരിശോധന ശക്തമാക്കി യുഎസ്. നെബ്രാസ്കയിൽ ഉയർന്ന ശമ്പളമുള്ള എൻജിനീയറിങ് ജോലി ചെയ്തിരുന്ന വിദേശ തൊഴിലാളികളെ രേഖകളിൽ ‘കമ്പ്യൂട്ടർ പ്രോഗ്രാമർമാർ’ ആയി കാണിച്ച് H-1B അപേക്ഷ നൽകിയതായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) കണ്ടെത്തി. സ്ഥലപരിശോധനയും ജീവനക്കാരുമായുള്ള അഭിമുഖങ്ങളും നടത്തിയപ്പോഴാണ് ഇവർ യഥാർഥത്തിൽ എൻജിനീയറിങ് ജോലികളാണ് ചെയ്തിരുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കുറഞ്ഞ ശമ്പളം നൽകുന്നതിനായി തൊഴിലാളികളുടെ ജോലി തരംതാഴ്ത്തി രേഖപ്പെടുത്തിയെന്നാണ് USCIS പറയുന്നത്. ഇത്തരം നടപടി യുഎസ് തൊഴിലാളികൾക്ക് അന്യായമായ മത്സര സാഹചര്യം സൃഷ്ടിക്കുമെന്നും ഏജൻസി വ്യക്തമാക്കി.
ട്രംപ് ഭരണകൂടം H-1B പദ്ധതിയിൽ പരിശോധന ശക്തമാക്കുന്നതിനിടെയാണ് പുതിയ നടപടി. തൊഴിലുടമകൾ വിദേശ തൊഴിലാളികളുടെ ജോലി, ചുമതലകൾ, ശമ്പളം എന്നിവ കൃത്യമായാണോ രേഖപ്പെടുത്തുന്നതെന്ന് ഫെഡറൽ ഏജൻസികൾ പരിശോധിച്ചുവരികയാണ്. നെബ്രാസ്കയിലെ കേസിൽ തൊഴിലാളികളെ കമ്പ്യൂട്ടർ പ്രോഗ്രാമർമാരായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ സ്ഥലത്തെത്തി പരിശോധന നടത്തിയ ഉദ്യോഗസ്ഥർ അവർ നിർവഹിച്ചിരുന്നത് എൻജിനീയറിങ് ജോലികളാണെന്ന് കണ്ടെത്തുകയായിരുന്നു. തൊഴിൽ വിഭാഗം നിർണയിക്കുന്നത് H-1B വിസയിലെ ശമ്പള വ്യവസ്ഥകളിലും നിർണായകമാണ്.
കുറഞ്ഞ തൊഴിൽവിഭാഗത്തിൽ ജോലി ഉൾപ്പെടുത്തിയാൽ ഉയർന്ന വൈദഗ്ധ്യം ആവശ്യമായ ജോലിക്ക് നൽകേണ്ട ശമ്പളത്തേക്കാൾ കുറഞ്ഞ തുക നൽകാൻ തൊഴിലുടമയ്ക്ക് സാധിച്ചേക്കാം. നെബ്രാസ്കയിലെ കേസിൽ ഉൾപ്പെട്ട കമ്പനിയുടെ പേരോ എത്ര H-1B അപേക്ഷകളാണ് പരിശോധനയ്ക്ക് വിധേയമായതെന്നോ USCIS പുറത്തുവിട്ടിട്ടില്ല.നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഫെഡറൽ ഏജൻസികളുമായി ചേർന്ന് നടപടി സ്വീകരിച്ചതായി USCIS അറിയിച്ചു. ഉയർന്ന വൈദഗ്ധ്യം ആവശ്യമായ ജോലികൾ ചെയ്യുന്ന വിദേശ തൊഴിലാളികളെ കുറഞ്ഞ ശമ്പള വിഭാഗത്തിൽ ഉൾപ്പെടുത്തി തൊഴിലുടമകൾ അന്യായ നേട്ടം നേടുന്നത് തടയുകയാണ് ലക്ഷ്യമെന്നും ഏജൻസി വ്യക്തമാക്കി.
പ്രമുഖ ഐടി കൺസൾട്ടിങ് കമ്പനിക്കെതിരെ അടുത്തിടെ നടത്തിയ നടപടിയിലും സമാനമായ ക്രമക്കേട് USCIS കണ്ടെത്തിയിരുന്നു. ഉയർന്ന വൈദഗ്ധ്യം ആവശ്യമായ ടെക്‌നോളജി ജോലികളെ യഥാർഥ ചുമതലകൾക്ക് അനുയോജ്യമല്ലാത്ത കുറഞ്ഞ ശമ്പള വിഭാഗത്തിൽ ഉൾപ്പെടുത്തിയെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് നിരവധി H-1B അപേക്ഷകൾ USCIS നിരസിക്കുകയും റദ്ദാക്കുകയും ചെയ്തു. H-1B അപേക്ഷയിൽ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വിദേശ തൊഴിലാളികൾ യഥാർഥത്തിൽ ചെയ്യുന്ന ജോലിയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നതിൽ യുഎസ് അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുവെന്നാണ് ഈ നടപടികൾ വ്യക്തമാക്കുന്നത്.
H-1B വിസയ്ക്ക് അപേക്ഷിക്കുമ്പോൾ സമർപ്പിക്കുന്ന രേഖകൾ പരിശോധിക്കുന്നതിൽ മാത്രം ഇനി പരിശോധന ഒതുങ്ങില്ല. തൊഴിലുടമ നൽകിയ ജോലി വിവരണവും ജീവനക്കാർ യഥാർഥത്തിൽ ചെയ്യുന്ന ജോലിയും തമ്മിൽ പൊരുത്തമുണ്ടോ എന്ന് പരിശോധിക്കാൻ USCIS ഉദ്യോഗസ്ഥർ ജോലിസ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തുകയും ജീവനക്കാരെ അഭിമുഖം ചെയ്യുകയും ചെയ്യും. പ്രത്യേക വൈദഗ്ധ്യം ആവശ്യമായ ജോലികൾക്കായി വിദേശ പ്രൊഫഷണലുകളെ നിയമിക്കാൻ യുഎസ് തൊഴിലുടമകൾക്ക് അനുമതി നൽകുന്നതാണ് H-1B വിസ പദ്ധതി. ടെക്‌നോളജി, എൻജിനീയറിങ് മേഖലകളിലാണ് H-1B വിസ ഉപയോഗിച്ചുള്ള നിയമനങ്ങൾ കൂടുതലുള്ളത്.
അതിനാൽ H-1B അപേക്ഷയിൽ രേഖപ്പെടുത്തുന്ന തൊഴിൽ വിഭാഗത്തിന് വലിയ പ്രാധാന്യമുണ്ട്. ജോലി വിസയ്ക്ക് യോഗ്യമാണോ എന്ന് തീരുമാനിക്കുന്നതിനൊപ്പം തൊഴിലുടമ നൽകേണ്ട കുറഞ്ഞ ശമ്പളവും ഇതിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നത്. യഥാർഥത്തിൽ എൻജിനീയറിങ് ജോലികൾ ചെയ്തിരുന്ന തൊഴിലാളികളെ ‘കമ്പ്യൂട്ടർ പ്രോഗ്രാമർമാർ’ ആയി രേഖപ്പെടുത്തിയതിലൂടെ കുറഞ്ഞ ശമ്പളം നൽകാൻ ശ്രമിച്ചുവെന്നാണ് നെബ്രാസ്കയിലെ കേസിൽ USCIS വ്യക്തമാക്കിയത്. ഇത്തരം നടപടികൾ ശമ്പള സംരക്ഷണത്തെ ദുർബലപ്പെടുത്തുകയും യുഎസ് തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് ഏജൻസി ചൂണ്ടിക്കാട്ടി.
H-1B crackdown: US to tighten scrutiny as workers hired after programmers found doing higher-paid jobs










